ആലപ്പുഴ: ഗ്രാമീണ പാതകളിൽ ഓടിയെത്തി ഗതാഗത ക്ലേശം പരിഹരിക്കാനുള്ള 'ഗ്രാമവണ്ടി' പദ്ധതി ജില്ലയ്ക്കും പ്രതീക്ഷയേകുന്നു. ബസ് സർവീസില്ലാത്ത തീരപ്രദേശങ്ങളിലും നാട്ടുവഴികളിലുമടക്കം കടന്നുചെല്ലാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
കെ.എസ്.ആർ.ടി.സിയെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഗതാഗത മന്ത്രി ആന്റണി രാജു ഗ്രാമവണ്ടി പദ്ധതി പ്രഖ്യാപിച്ചത്. തദ്ദേശ സ്ഥാപനങ്ങൾക്ക് കെ.എസ്.ആർ.ടി.സി ബസുകൾ വിട്ടുനൽകും. റൂട്ടുകൾ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും തീരുമാനിക്കാം. ഇന്ധനച്ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം.
ജീവനക്കാരുടെ ശമ്പളം, ബസുകളുടെ അറ്റകുറ്റപ്പണി, ഇൻഷ്വറൻസ് ഉൾപ്പടെയുള്ള ചെലവുകൾ കെ.എസ്.ആർ.ടി.സി വഹിക്കും. ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങൾക്ക് സഹകരിച്ചും പദ്ധതിയിൽ പങ്കാളികളാകാം. അംഗമാകുന്നതിന് തദ്ദേശ സ്ഥാപനം നിശ്ചിത തുക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഡെപ്പോസിറ്റ് ചെയ്യണം.
സീറ്റിംഗ് കപ്പാസിറ്റി: 24 - 35
പ്രത്യേകതകൾ
1. ഒറ്റപ്പെട്ട പ്രദേശങ്ങളിലും സർവീസെത്തും
2. അധിക ചെലവില്ലാതെ കെ.എസ്.ആർ.ടി.സിക്ക് ലാഭം
3. റൂട്ടും ബസുകളുടെ എണ്ണവും തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം
4. കെ.എസ്.ആർ.ടി.സിക്ക് പ്രത്യേക വാഹന നികുതിയും ലഭിക്കും
''
ഗ്രാമവണ്ടി പദ്ധതിയിൽ സഹകരിക്കാൻ താൽപര്യവുമായി തദ്ദേശ സ്ഥാപനങ്ങൾ സമീപിച്ചാൽ എല്ലാ സഹായവും നൽകും. ആവശ്യപ്പെടുന്ന റൂട്ടിലേക്ക് ബസുകളും ജീവനക്കാരെയും വിട്ടുനൽകും.
അശോക് കുമാർ
എ.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |