ആലപ്പുഴ: കൊവിഡ് പ്രതിരോധ വാക്സിനേഷൻ സംബന്ധിച്ച് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് വാക്സിൻ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായി പരാതി. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയിറക്കിയ ഉത്തരവ് പ്രകാരം പ്രായമനുസരിച്ചാണ് മുൻഗണനാ ലിസ്റ്റ് തയാറാക്കേണ്ടത്. 80 വയസ് പിന്നിട്ടവരും, 60 പിന്നിട്ടവരും പൂർണമായി വാക്സിൻ സ്വീകരിച്ച ശേഷം വേണം അതിന് താഴെ പ്രായമുള്ളവർക്ക് അനുമതി നൽകേണ്ടത്. ഇതോടെ മാസങ്ങളായി കാത്തിരുന്നിട്ടും വാക്സിനേഷൻ സ്ലോട്ട് കിട്ടാത്ത നിരവധിപ്പേരാണ് പരക്കം പായുന്നത്.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച മാനദണ്ഡ പ്രകാരം 18 വയസ് മുതലുള്ളവർക്ക് വാക്സിൻ നൽകി വരവേയാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ ഉത്തരവെത്തിയത്. രണ്ടാം ഡോസ് വാക്സിൻ ഡ്യൂ ആകുന്നവരുടെ പട്ടിക അതത് മെഡിക്കൽ ഓഫീസർമാർ കൊവിൻ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് മുൻഗണനാക്രമം അനുസരിച്ച് ഡോസ് നൽകണം. ഇത്തരത്തിൽ നൽകുന്ന ടോക്കൺ പ്രകാരം ഹാജരാകുന്നവർക്ക് മാത്രം വാക്സിൻ നൽകിയാൽ മതിയെന്നാണ് ഉത്തരവിൽ പറയുന്നത്. വിദ്യാർത്ഥികൾക്ക് രേഖകൾ പരിശോധിച്ച് വാക്സിൻ നൽകാമെന്ന് മാനദണ്ഡത്തിലുണ്ടെങ്കിലും പലർക്കും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
ഒന്നാം ഡോസ്
മുൻഗണനാക്രമം തയാറാക്കുന്നത് ജാഗ്രതാ സമിതി
80, 60 വയസുകാർക്ക് മുൻഗണന
തുടർന്നുള്ളവർക്ക് പ്രായം അനുസരിച്ച് മുൻഗണന
പട്ടികയിലുള്ളവരെ വാക്സിൻ എടുപ്പിക്കേണ്ട ഉത്തരവാദിത്തം ജാഗ്രതാസമിതിക്ക്
വിദേശത്തും അന്യസംസ്ഥാനത്തും പോകേണ്ടവർക്കും വിദ്യാർത്ഥികൾക്കും രേഖകൾ പരിശോധിച്ച് വാക്സിൻ നൽകണം
ഓൺലൈൻ മുഖേന ബുക്ക് ചെയ്ത് വരുന്നവർക്ക് മെഡിക്കൽ ഓഫീസർ സൗകര്യമൊരുക്കണം
രണ്ടാം ഡോസ്
കൊവിൻ സൈറ്റ് ഉപയോഗിച്ച് മുൻഗണനാ പട്ടിക തയ്യാറാക്കും
ആശാ പ്രവർത്തകർ വഴി ടോക്കൺ വിതരണം
ഓൺലൈൻ ക്വാട്ട കുറച്ചു
വാക്സിനേഷനുള്ള ഓൺലൈൻ ക്വാട്ട ജില്ലയിൽ അഞ്ചു ശതമാനമായി വെട്ടിക്കുറച്ചു. ഇതോടെ സൈറ്റിൽ സ്ലോട്ട് തുറക്കുന്നതും കാത്തിരുന്നവർ ദുരിതത്തിലായി.
വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുക എന്ന ഉദ്ദേശമാണുള്ളതെങ്കിലും, ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് മൂലം നിരവധി പേർക്കാണ് വാക്സിൻ ലഭിക്കാത്തത്. അവസരം ലഭിക്കാത്ത ആളുകൾ ഞങ്ങളോട് ക്ഷോഭിക്കുകയാണ്
- ജനപ്രതിനിധികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |