കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
ആലപ്പുഴ: ഓണ സീസൺ പടിവാതിൽക്കൽ നിൽക്കേ, കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചത് കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ആശ്വാസമായി.
ഭൂരിഭാഗം ദിവസങ്ങളിലും 'സി' കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നതിനാൽ ആഴ്ചയിൽ ഒരുദിവസം മാത്രമാണ് ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ തുറന്നിരുന്നത്.
ഇതിനാൽ ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാനാവാതെ പിഴ അടയ്ക്കേണ്ടി വന്ന വ്യാപാരികളും നിരവധിയാണ്. സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്ക് പുറമേ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കടകൾ നിരീക്ഷിക്കാനും മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനുമാണ് സമിതിയുടെ തീരുമാനം.
രോഗവ്യാപനം ഒഴിവാക്കുന്നതിന് ആവശ്യമെങ്കിൽ, നിശ്ചിത ഇടവേളകളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതിന് വ്യാപാരി സമൂഹം തയ്യാറാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ സമയം പ്രവർത്തനാനുമതി ലഭിച്ചതിനാൽ തിരക്കൊഴിവാക്കി കച്ചവടം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരി സമൂഹം.
സ്വയം സുരക്ഷ അഭികാമ്യം
ഒരു ഡോസ് വാക്സിൻ എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയവരോ, കൊവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവരോ മാത്രമേ കടകളിൽ പോകാവുള്ളുവെന്നാണ് സർക്കാർ നിർദേശം. ജനം സാമൂഹിക അകലം പാലിക്കാനും തിരക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണം. ജില്ലയിൽ ഉത്സവസീസണിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് നഗരത്തിലെ മുല്ലയ്ക്കൽ തെരുവിലാണ്.
വ്യാപാരികളുടെ തീരുമാനം
1. സംഘമായെത്തുന്നവരിൽ പ്രവേശനം ഒരാൾക്ക്
2. കടകൾ യൂണിറ്റ് കമ്മിറ്റി നിരീക്ഷിക്കും
3. മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ നടപടി
ജീവനക്കാർ: 50 %
ഒരുസമയം ഉപഭോക്താക്കൾ: 05
''
സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു. മുഴുവൻ വ്യാപാരികൾക്കും ജീവനക്കാർക്കും എത്രയും വേഗം വാക്സിൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം.
രാജു അപ്സര, സംസ്ഥാന ജന. സെക്രട്ടറി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |