കാസ്‌നബ് ബോഗി നിർമ്മാണം ഒന്നാം ഘട്ടം പൂർത്തിയായി
ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റ് പുത്തൻ ഉണർവിലേയ്ക്ക്. ഉത്തര റെയിൽവേയ്ക്കായി നിർമ്മിച്ച ആദ്യ ട്രെയിൻ ബോഗി ആറിന് കയറ്റി അയയ്ക്കും. വൈകിട്ട് 5.30ന് മന്ത്രി പി. രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്യും. അമൃത്‌സർ സെൻട്രൽ റെയിൽവേ വർക്ക് ഷോപ്പിലേക്കാണ് ബോഗി അയയ്ക്കുക.
ഉത്തര റെയിൽവേ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണിന് ആവശ്യമായ അഞ്ച് കാസ്‌നബ് ബോഗികൾ നിർമ്മിക്കുന്നതിന് 2020 മാർച്ചിലാണ് ഓർഡർ ലഭിച്ചത്. ബാക്കിയുള്ള നാല് ബോഗികൾ അടുത്തമാസം കൈമാറും.
ഉത്പാദനശേഷി വർദ്ധിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മുന്നോട്ടുപോകാനാണ് ഓട്ടോകാസ്റ്റിന്റെ ലക്ഷ്യം. കൊവിഡ് കാലത്തും ഉത്പാദനം വർദ്ധിപ്പിക്കാൻ ഓട്ടോകാസ്റ്റിന് സാധിച്ചു. ബോഗി നിർമ്മാണത്തിലൂടെ കമ്പനിയുടെ വാർഷിക വരവിൽ നാലുകോടിയുടെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം മുടങ്ങിക്കിടന്ന സ്റ്റീൽ കാസ്റ്റിംഗ് ലൈനിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഓട്ടോകാസ്റ്റിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് 2017ൽ കാസ്‌നബ് ബോഗിയുടെ നിർമ്മാണത്തിനും സ്റ്റീൽ കാസ്റ്റിംഗ് ലൈനിന്റെ നിർമ്മാണത്തിനും മെഷിനിംഗ് ഷോപ്പിനുമായി 10 കോടി രൂപയും സർക്കാർ അനുവദിച്ചിരുന്നു.
നിർമ്മാണ ചെലവ്:
2.50 ലക്ഷം രൂപ (ഒരെണ്ണം)
വൈവിദ്ധ്യവത്കരണം
കമ്പനിയുടെ പ്രവർത്തന മേഖലയുടെ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി അനെർട്ടുമായി സഹകരിച്ച് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ഓട്ടോകാസ്റ്റിൽ സ്ഥാപിച്ചു. വൈദ്യുതി ഇനത്തിലെ ചെലവ് കുറയ്ക്കാൻ രണ്ട് മെഗാവാട്ട് സൗരോർജ്ജ പദ്ധതിക്കും അനുമതി ലഭിച്ചു. എൻ.ഐ.ഐ.എസ്.ടിയുമായി സഹകരിച്ച് കമ്പനിയിലെ ഉപയോഗശൂന്യമായ മോൾഡിംഗ് മണൽ ഉപയോഗിച്ച് ഇഷ്ടിക നിർമ്മാണവും പുരോഗമിക്കുന്നു.
പ്രവർത്തനം ലാഭവഴിയിൽ
1. ഓട്ടോ കാസ്റ്റ് കാസ്‌നബ് ബോഗികൾക്ക് ആർ.ഡി.എസ്.ഒ അംഗീകാരം
2. സ്വകാര്യ മേഖലയെ ആശ്രയിച്ചാണ് റെയിൽവേ വാഗണുകൾ ലഭ്യമാക്കിയിരുന്നത്
3. റെയിൽവേ പ്രതിവർഷം വാങ്ങുന്നത് രണ്ടായിരത്തിലധികം ബോഗികൾ
4. ആദ്യ ഓർഡർ ലഭിച്ചത് ഓൺലൈൻ ടെണ്ടറിലൂടെ
5. നൽകുന്നത് അമൃത്‌സറിലെ സെൻട്രൽ റെയിൽവേ വർക്ക് ഷോപ്പിലേക്ക് അഞ്ച് ബോഗികൾ
''
സംസ്ഥാന സർക്കാരും റിയാബും സംയുക്തമായി നടപ്പാക്കിയ കർമ്മ പദ്ധതികളാണ് പുത്തനുണർവ് നൽകിയത്. 2019ൽ ആർ.ബി.എസ്.ഒ അംഗീകാരം ലഭിച്ചതോടെ വൻകിട സ്ഥാപനങ്ങളിലെ ടെണ്ടറുകളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചു.
കെ.എസ്.പ്രദീപ്കുമാർ,ചെയർമാൻ, ഓട്ടോകാസ്റ്റ്
''
15 വർഷമായി ഓട്ടോകാസ്റ്റിലെ തൊഴിലാളികളുടെ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയിട്ടില്ല. അഞ്ച് ഫർണസുകൾ പ്രവർത്തിക്കാതായത് അന്വേഷിക്കണം. തൊഴിലാളികളും മാനേജ്‌മെന്റും ഒന്നിച്ചു നിന്നാൽ ഓട്ടോകാസ്റ്റിന് ഏറെ മുന്നേറാനാകും.
ഡി.ഹർഷകുമാർ, ജനറൽ സെക്രട്ടറി,
ഇൻഡിപെൻഡന്റ് സിൽക്ക് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |