ട്രെയിൻ യാത്രക്കാരുടെ എണ്ണം കുറയുന്നു
ആലപ്പുഴ: പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാത്തതും എക്‌സ്‌പ്രസ് - സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ സ്‌പെഷ്യലാക്കുകയും ടിക്കറ്റ് നിരക്ക് കൂട്ടുകയും ചെയ്തതോടെ ജില്ലയിൽ നിന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. നിലവിൽ മെമുവിന് മാത്രമാണ് സീസൺ ടിക്കറ്റ് ആരംഭിച്ചത്.
തിരുവനന്തപുരം - എറണാകുളം റൂട്ടിൽ ഒരു മെമുവാണ് സർവീസ് നടത്തുന്നത്. സമയക്രമം പാലിക്കാത്തതിനാൽ ജില്ലയിൽ നിന്ന് എറണാകുളത്ത് പോയി ജോലി ചെയ്യുന്നവർക്ക് മെമു സർവീസിന്റെ പ്രയോജനം ലഭിക്കുന്നുമില്ല. ട്രെയിനുകളുടെ കുറവ് യാത്രക്കാർക്കൊപ്പം റെയിൽവേ സ്റ്റേഷനെ ആശ്രയിച്ച് ജീവിച്ചിരുന്ന വിവിധ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്.
പാർക്കിംഗ് കേന്ദ്രം, സ്റ്റാളുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വരുമാനം കുത്തനെ ഇടിഞ്ഞു. കരാർ കലാവധി കഴിഞ്ഞ പല സ്റ്റാളുകളും ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയിലാണ്.
സീസൺ ടിക്കറ്റ് അനുവദിക്കണം
കൊവിഡ് വ്യാപനം മറികടക്കാനാണ് റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് വില്പന അവസാനിപ്പിച്ചത്. നിലവിൽ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളവർക്ക് മാസത്തിൽ 12 തവണയും അല്ലാത്തവർക്ക് ആറ് തവണയും ടിക്കറ്റെടുക്കാം. സ്ഥിരം യാത്രക്കാർ ബാക്കിയുള്ള ദിവസങ്ങളിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ സ്റ്റേഷനുകളിൽ ക്യൂ നിൽക്കണം. അല്ലെങ്കിൽ മറ്റുള്ളവരുടെ ഫോൺ നമ്പരിനെ ആശ്രയിക്കണം. ഇതൊഴിവാക്കാൻ നിലവിലെ സ്‌പെഷ്യൽ നിരക്കിലെങ്കിലും റിസർവ്ഡ് - സീസൺ ടിക്കറ്റ് അനുവദിക്കണമെന്നാണ് ആവശ്യം.
''
ജില്ലയിൽ പാസഞ്ചർ, മെമു ട്രെയിനുകളെയാണ് യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത്. ട്രെയിനുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ കുറഞ്ഞു. സാമ്പത്തിക നഷ്ടവും വർദ്ധിച്ചു. പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന് 10 രൂപയാക്കണം.
ലിയോൺ
ഫ്രണ്ട്സ് ഓൺ റെയിൽസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |