ആലപ്പുഴ: ജില്ലയിലെ റേഷൻ കാർഡ് ഉടമകൾക്ക് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ മധുരം പകർന്ന് കുടുംബശ്രീയുടെ കൈപ്പുണ്യം. നൂറു ഗ്രാം വീതമുള്ള ശർക്കരവരട്ടിയും ചിപ്‌സും നൽകുന്നത് കുടുംബശ്രീ സംരംഭകരാണ്.
2,80,000 പായ്ക്കറ്റുകളാണ് ഇതുവരെ വനിതാക്കൂട്ടായ്മ കൈമാറിയത്. ജില്ലയിലെ 38 കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഉപ്പേരി തയ്യാറാക്കുന്നതിനുള്ള ചുമതല. ഏത്തക്കായ അരിയുന്നത് മുതൽ ഉപ്പേരിയും ശർക്കരവരട്ടിയും തയ്യാറാക്കി പായ്ക്ക് ചെയ്യുന്നത് വരെയുള്ള ജോലികളാണ് ഇവർ ചെയ്യുന്നത്.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം. ഒരു ദിവസം ഉപയോഗിച്ച എണ്ണ അടുത്ത ദിവസം ഉപയോഗിക്കില്ല. പാചകമുറിയിലും പാക്കിംഗ് കേന്ദ്രങ്ങളിലും പുറമേ നിന്നുള്ളവർക്ക് പ്രവേശനവുമില്ല. കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലൈകോ അധികൃതരുടെയും നിരീക്ഷണവുമുണ്ട്.
കൊവിഡിൽ നടുവൊടിഞ്ഞ കുടുംബശ്രീ യൂണിറ്റുകൾക്ക് ഏകദേശം 37 ലക്ഷം രൂപയുടെ വിറ്റുവരവാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു, എ.ഡി.എം.സി എം.ജി. സുരേഷ്, ഡി.പി.എം സാഹിൽ, വിവിധ ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പ്രതിസന്ധിയിലും മുന്നോട്ട്
1. സംരംഭകർ ഉത്പന്നങ്ങൾ എത്തിക്കുമ്പോൾ തന്നെ സപ്‌ളൈകോ അക്കൗണ്ടിലേക്ക് പണം നൽകും
2. ആദ്യഘട്ടത്തിൽ അന്ത്യോദയ അന്ന യോജന, ബി.പി.എൽ കാർഡ് ഉടമകൾക്കാണ് സപ്ലൈകോ കിറ്റ്
3. കൊവിഡ് പ്രതിസന്ധിയിൽ കുടുംബശ്രീ സംരംഭകർക്ക് കൈത്താങ്ങ്
4. ഏത്തവാഴ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ മേഖലയിലേക്ക് ആകർഷിക്കുക
5. കുടുംബശ്രീ ലക്ഷ്യമിടുന്നത് അധിക വരുമാനം
ഒരു പായ്ക്കറ്റ്: 100 ഗ്രാം
കുടുംബശ്രീക്ക് ലഭിക്കുന്ന വില ₹ 28.75
ഓർഡർ ലഭിച്ച പായ്ക്കറ്റ്: 3 ലക്ഷം (ശർക്കരവരട്ടി)
ഇതുവരെ നൽകിയത്: 2,80,000
''
കൊവിഡ് പ്രതിസന്ധിയിൽ ഇത്തവണ ഓണച്ചന്തയും സ്റ്റാളുകളും നഷ്ടമായിരുന്നു. എന്നാൽ ഓണക്കിറ്റിലൂടെ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് നല്ല വരുമാനമാണ് ലഭിക്കുന്നത്. കരാർ പ്രകാരമുള്ള മുഴുവൻ ഉത്പന്നങ്ങളും ഉടൻ സപ്ലൈകോ ഡിപ്പോകളിലെത്തിക്കും.
സാഹിൽ, ഡി.പി.എം, കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |