അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ വൈകുന്നതായി ആക്ഷേപം. അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ ഓഫീസർ ഇല്ലാതിരുന്നതിനാൽ കൊവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥന്റെ സംസ്കാരം വൈകിയെന്നാണ് പരാതി. ബുധനാഴ്ച പുലർച്ചെ 3 ഓടെ മാവേലിക്കര കരിപ്പുഴ സ്വദേശി കൊവിഡ് മൂലം ഐ.സി.യുവിൽ മരിച്ചു. ബന്ധുക്കൾ വ്യാഴാഴ്ച രാവിലെ എട്ടിന് സംസ്കാരം നിശ്ചയിച്ചെങ്കിലും മൃതദേഹം വിട്ടുകിട്ടുന്നത് വൈകി. അത്യാഹിത വിഭാഗത്തിൽ അന്വേഷിച്ചപ്പോൾ മെഡിക്കൽ ഓഫീസർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. പകരം ചുമതലയുള്ള ഡോക്ടറെ ബന്ധപ്പെട്ടപ്പോൾ തനിക്ക് ചുമതലയില്ലെന്ന് അറിയിച്ചു. പിന്നീട് രാവിലെ പതിനൊന്നോടെയാണ് നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചത്. രാത്രിയിൽ ചുമതലയുണ്ടായിരുന്ന ഡോക്ടർ രാവിലെ എട്ടിന് മുന്നേ പോയതും പകരമെത്തേണ്ട ഡോക്ടർ ഒൻപതിന് ശേഷം എത്തിയതുമാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |