ആലപ്പുഴ: സ്കൂളിലെ ഡ്രിൽ പിരീഡ് മുതൽ വിക്ടേഴ്സ് ചാനലിലൂടെ എൻട്രൻസ് പരിശീലനം നൽകുന്നതുവരെയുള്ള വിഷയങ്ങളിൽ കുട്ടികൾ സംശയങ്ങളുടെ കെട്ടഴിച്ചപ്പോൾ ഒരദ്ധ്യാപകന്റെ മികവോടെ സ്പീക്കർ എം.ബി. രാജേഷ് മറുപടിയുമായി വിദ്യാർത്ഥികളുടെ മനസിൽ ഇടംപിടിച്ചു.
ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി 'ഫെയ്സ് ടു ഫ്യൂച്ചർ' എന്ന പേരിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ സംഘടിപ്പിച്ച പുതിയ കാലഘട്ടവും വിദ്യാഭ്യാസ സാദ്ധ്യതകളും എന്ന വിഷയത്തിൽ നടന്ന സംവാദമായിരുന്നു വേദി.
ഹയർ സെക്കൻഡറിയിൽ മികച്ച വിജയം നേടിയ ദിയ ഫാത്തിമ, അനന്ത ശിവൻ തുടങ്ങിയവരുടെ ചോദ്യങ്ങൾ ഇങ്ങനെ:
? സ്‌കൂളിലെ ഡ്രിൽ പിരീഡുകൾ വഴി ഒളിമ്പിക്സ് മെഡൽ നേടാൻ സാദ്ധ്യതയില്ലെങ്കിലും കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതല്ലേ.
'സ്വന്തം പ്രയത്നം കൊണ്ട് നേട്ടം കൊയ്ത ശേഷമാണ് കായികതാരങ്ങളെ നാം തിരിച്ചറിയുന്നത്. ഇതിന് മാറ്റം വരണം. കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും'.
? പഠനത്തോടൊപ്പം തൊഴിൽ ചെയ്യാൻ കോളേജുകളിലെ പഠന സമയം ക്രമീകരിക്കണം.
'സർക്കാർ നേരത്തെ തന്നെ ആലോചിച്ചിട്ടുള്ള വിഷയമാണിത് '.
? എന്തുകൊണ്ട് ലൈംഗിക വിദ്യാഭ്യാസത്തിന് വേണ്ട പരിഗണന നൽകുന്നില്ല.
'ലൈംഗിക വിദ്യാഭ്യാസത്തിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഏറെ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണിത് '.
? വിക്ടേഴ്സ് ചാനൽ വഴി എൻട്രൻസ് പരിശീലനം, സ്‌കൂളുകളിൽ കരിയർ ഗൈഡൻസ് കൗൺസിലർമാർ എന്നിവ വേണ്ടതല്ലേ.
'കൊവിഡിനെ പൊരുതി തോൽപ്പിച്ച് വിജയിച്ച വിദ്യാർത്ഥി സമൂഹമാണ് ഇന്നത്തേത്. കൊവിഡിന് ശേഷവും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയുള്ള പഠനരീതിക്കാവും സാദ്ധ്യത.
പരിപാടിയിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. റിയാസ്, വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല, ജില്ലാ വിദ്യാഭ്യാസ ഓഫീസർ റാണി തോമസ് എന്നിവർ പങ്കെടുത്തു'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |