ആലപ്പുഴ: ജില്ലയിൽ സ്ത്രീകൾക്കായി ടോയ്‌ലെറ്റും വിശ്രമ - മുലയൂട്ടൽ കേന്ദ്രങ്ങളും നിർമ്മിക്കാൻ വനിതാ - ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി തയ്യാറാകുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 27 മുലയൂട്ടൽ കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് പദ്ധതി.
ഈ വർഷം ഏഴ് കേന്ദ്രങ്ങളാകും നിർമ്മിക്കുക. വകുപ്പ് തലത്തിൽ രണ്ടും ജില്ലാ പഞ്ചായത്ത് അഞ്ചും കേന്ദ്രങ്ങൾ ഒരുക്കും. ആലപ്പുഴ നഗരസഭാ അതിർത്തിയിൽ നിർമ്മിക്കുന്ന രണ്ട് കേന്ദ്രങ്ങൾക്കുള്ള പദ്ധതി റിപ്പോട്ട് സർക്കാരിന് സമർപ്പിച്ചു. വഴിച്ചേരി സ്വകാര്യ ബസ് സ്റ്റാൻഡിലും ജൻഡർ പാർക്കിലുമാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക.
ജില്ലാ പഞ്ചായത്തിന്റെ അഞ്ച് കേന്ദ്രങ്ങൾക്കുള്ള സ്ഥലം പിന്നീട് തീരുമാനിക്കും. പദ്ധതി ഈ വർഷം തന്നെ നടപ്പാക്കാനാണ് തീരുമാനം. വനിതാ - ശിശു വികസന വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
നിലവിൽ 30 കേന്ദ്രങ്ങൾ
ജില്ലയിൽ നിലവിൽ 30 കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽ പകുതിയും പ്രവർത്തന സജ്ജമല്ല. ഉദ്ഘാടനശേഷം സംരക്ഷണ ചുമതല പ്രാദേശിക ഭരണകൂടങ്ങൾ ഏറ്റെടുക്കാത്തതാണ് കാരണം. പൊതു ജനങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്ന പല കേന്ദ്രങ്ങളിലും സൗകര്യങ്ങളും കുറവാണ്.
പുതുതായി നിർമ്മിക്കുന്നത്: 27
ഈ വർഷം: 07
കേന്ദ്രങ്ങൾ അത്യാവശ്യം വേണ്ടത്
1. ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസ് സ്റ്റാൻഡുകൾ
2. നഗരത്തിൽ തിരക്ക് അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങൾ
3. കളക്ടറേറ്റ്, മറ്റ് സർക്കാർ, നഗരസഭാ ഓഫീസുകൾ
4. ബീച്ച്, കെ.ടി.ഡി.സി, ഇ.എം.എസ് സ്റ്റേഡിയം
"
നിലവിലുള്ളതിന് പുറമേ മൂന്ന് വർഷത്തിനുള്ളിൽ 27 കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. വകുപ്പ് തലത്തിൽ ഈ വർഷം രണ്ടും ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അഞ്ചും കേന്ദ്രങ്ങൾ തുറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഷീബ, ജില്ലാ ഓഫീസർ
വനിതാ - ശിശു വികസന വകുപ്പ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |