# കച്ചവടം ഇരട്ടിയായി
ആലപ്പുഴ: കൊവിഡിലും കുരുങ്ങാതെ 'കൊഴുപ്പുരുക്കി' കറങ്ങി മുന്നേറുകയാണ് സൈക്കിൾ വിപണി. നാടൊന്നാകെ പ്രതിസന്ധിയിലായപ്പോഴും മുൻ വർഷങ്ങളേക്കാൾ ഇരട്ടി കച്ചവടമാണ് ഇത്തവണ നടന്നത്.
കൊവിഡിൽ വീട്ടിലിരിപ്പായവർ സൈക്കിൾ ചവിട്ടി വ്യായാമം ദിനചര്യയാക്കിയതോടെയാണ് വിപണിയുടെ തലവര മാറിയത്. കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം ജില്ലയിൽ സൈക്കിൾ വില്പന രണ്ട് ഇരട്ടിയിലേറെയായി. ഇതിനിടെ യുവാക്കൾ സൈക്കിൾ റൈഡേഴ്സ് ക്‌ളബുകളും രൂപീകരിച്ചിട്ടുണ്ട്.
പഠനം ഓൺലൈനായതോടെ മുഷിയുന്ന കുട്ടികളും വർക്ക് അറ്റ് ഹോം സജീവമായതോടെ ജോലി സമ്മർദ്ദം അതിജീവിക്കാൻ മക്കളുമൊത്ത് സൈക്കിളിംഗ് നടത്തുന്നവരും ഏറെയാണ്. ജിംനേഷ്യങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ഫിറ്റ്‌നസ് പ്രേമികളും സൈക്കിംളിംഗിന്റെ പിന്നാലെയാണ്.
കൊവിഡ് ഭീതിയിൽ പൊതുഗതാഗതം ഉപയോഗിക്കാൻ മടിച്ചതും പെട്രോൾ വില വർദ്ധനവുമൊക്കെ സൈക്കിൾ വില്പന വർദ്ധിക്കാൻ സഹായിച്ചു. സൈക്ളിംഗിലൂടെ ശരീര ഭാരം കുറയ്ക്കുന്ന സൈക്ളിംഗ് ചലഞ്ചുമിപ്പോൾ ഹിറ്റാണ്.
ഹൃദയം കാക്കും
ഉല്ലാസയാത്രയില്ലാതെയുള്ള മാനസിക സംഘർഷം കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും സൈക്കിളിംഗ് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. നടത്തവും ഓട്ടവും പോലെതന്നെ ഹൃദയ ധമനികളുടെ പ്രവർത്തനങ്ങൾക്ക് ഉത്തമമാണ് സൈക്ളിംഗും. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും കൂടുതൽ ഉന്മേഷം ലഭിക്കുകയും ചെയ്യും. കാലിന്റെ മസിലുകൾക്കും നടുവിനും വ്യായാമം നല്ലതാണ്.
നേട്ടങ്ങൾ
1. മാനസിക സമ്മർദ്ദം അകറ്റും
2. പ്രമേഹസാദ്ധ്യതയും രക്താതിസമ്മർദ്ദവും കുറയ്ക്കും
3. പേശികളുടെ ശക്തി കൂട്ടും
4. ഹൃദയാരോഗ്യം വർദ്ധിപ്പിക്കും
5. ശ്വാസകോശ ക്ഷമത കൂട്ടും
6. ശബ്ദ മലിനീകരണം ഇല്ല
വില: 4,000 - 30,000 രൂപ
(ആവശ്യക്കാർ ഏറെ കൂടിയ മോഡലുകൾക്ക്)
''
കൊവിഡിൽ ആരോഗ്യ പരിചരണം മുടങ്ങിയതോടെ പലരും കണ്ടെത്തിയ മാർഗമാണ് സൈക്ളിംഗ്. സമ്പർക്കമില്ലാതെ യാത്ര ചെയ്യാമെന്ന സൗകര്യവുമുണ്ട്. സൈക്കിൾ റൈഡേഴ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മയിൽ എല്ലാ പ്രായക്കാരുമുണ്ട്.
വിഷ്ണു, സൈക്കിൾ റൈഡേഴ്‌സ്
വാട്‌സ് ആപ്പ് കൂട്ടായ്മ അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |