ആലപ്പുഴ: ശവക്കോട്ട - ജില്ലാ കോടതി - തട്ടാശേരി - പുന്നമടപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർദ്ദേശം നൽകി. ഈ മാസം സർവേ നടപടികൾ പൂർത്തീകരിച്ച് ഓരോ വ്യക്തിക്കും ലഭിക്കേണ്ട തുക സംബന്ധിച്ച വിശദ വിവരം തയ്യാറാക്കാനും നിർദ്ദേശം നൽകി.
നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി ചർച്ച ചെയ്യാൻ കളക്ടറേറ്റിൽ കൂടിയ യോഗത്തിലായിരുന്നു നിർദ്ദേശം. ജില്ലാ കോടതി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ മാസം പത്തിനകം സർവേ രേഖകൾ അംഗീകരിച്ച് നൽകാൻ ജില്ലാ സർവേ സൂപ്രണ്ടിനോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. രേഖകൾ അംഗീകരിച്ചാലുടൻ ഓരോ വ്യക്തിക്കും നൽകേണ്ട വില എത്രയാണെന്ന് നിശ്ചയിക്കുന്ന വിശദ വിലവിവരപ്പട്ടിക ഇറക്കണം. അംഗീകരിച്ച സർവേ രേഖകൾ ലഭിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഓരോ വ്യക്തിക്കും നൽകേണ്ട വില നിശ്ചയിച്ച് നൽകണം.
പാലത്തിന് സമീപത്തെ കച്ചവടക്കാർക്കും കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുമുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കാനായി ഈ മാസം ഹിയറിംഗ് നടത്തും. സമീപത്തെ സർക്കാർ ഓഫീസുകളുടെ കുടിയൊഴിപ്പിക്കൽ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.
പുന്നമട പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജും വിശദ വിലവിവര പട്ടികയും തയ്യാറാക്കും. കൂടുതൽ ആവശ്യമുള്ള സ്ഥലത്തിന്റെ സർവേ നടപടികൾക്കായി കെ.ആർ.എഫ്.ബി ഉത്തരവ് നൽകും. തട്ടാശേരി പാലത്തിന്റെ നിർമ്മാണത്തിന് കൂടുതലായി ആവശ്യമുള്ള സ്ഥലത്തിന്റെ സർവേ രേഖകൾ തയ്യാറാക്കും. സർവേ നമ്പറുകൾ കൂട്ടിച്ചേർക്കാൻ ഉത്തരവിനായി സർക്കാറിലേക്ക് കത്ത് നൽകാനും യോഗം നിർദ്ദേശിച്ചു. ശവക്കോട്ട പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജ് തയാറാക്കാനും വിശദ വില വിവരപ്പട്ടിക തയാറാക്കാനും കളക്ടർ നിർദ്ദേശിച്ചു. യോഗത്തിൽ ജില്ല വികസന കമ്മിഷണർ കെ.എസ്. അഞ്ജു, ഡെപ്യൂട്ടി കളക്ടർ എസ്. ശോഭ, ചേർത്തല തഹസീൽദാർ വി.എസ്. ജയ, കെ.ആർ.എഫ്.ബി എക്സി. എൻജിനിയർ രാജേഷ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |