കായംകുളം: കായംകുളത്ത് സ്വർണക്കട തുരന്ന് മോഷണം നടത്തിയത് ലോക്കറുകൾ തുറക്കാൻ പ്രത്യേക പരിശീലനം നേടിയ അന്യസംസ്ഥാന കവർച്ചാ സംഘമെന്ന് സൂചന. മോഷണരീതി വച്ച് നോക്കുമ്പോൾ തദ്ദേശീയരായ മോഷ്ടാക്കളുടെ സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
ജൂവലറിയുടെ മൂന്ന് വശവും മറ്റ് സ്ഥാപനങ്ങളുള്ളതിനാൽ രണ്ട് ഭിത്തി തുരന്നുവേണം അകത്ത് കയറാൻ. മോഷ്ടാക്കൾ നേരത്തെ സ്ഥലം സന്ദർശിച്ച് രൂപരേഖ തയ്യാറാക്കിയിരുന്നതായാണ് കരുതുന്നത്. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള കുറ്റിക്കാടുകളും മോഷ്ടാക്കൾക്ക് സഹായകരമായി.
ഗ്യാസ് കട്ടറും രണ്ട് സിലിണ്ടറുകളും മറ്റ് ആയുധങ്ങളുമായാണ് സംഘം എത്തിയത്. ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. ആവശ്യത്തിന് സമയം ലഭിക്കാതിരുന്നതിനാലാണ് ലോക്കറുകൾ പൊളിക്കാൻ കഴിയാതിരുന്നത്. സി.സി ടി.വി കാമറകൾ തിരിച്ചുവച്ചതും ഹാർഡ് ഡിസ്ക് കൊണ്ടുപോയതും കവർച്ചാ സംഘത്തിന്റെ വൈദഗ്ദ്ധ്യമാണ് സൂചിപ്പിക്കുന്നത്.
ഹരിപ്പാട് സഹകരണ ബാങ്കിൽ അടുത്തിടെ നടന്ന വൻ കവർച്ചയുമായി ഇതിന് സാമ്യമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പതിനഞ്ച് വർഷം മുമ്പ് പൊലീസ് സ്റ്റേഷന് തൊട്ടുകിഴക്ക് സ്വർണക്കടയുടെ ഭിത്തി തുരന്ന് വെള്ളി ആഭരണങ്ങൾ കവർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |