ചേർത്തല: പരസഹായമില്ലാതെ ജീവിക്കാൻ കഷ്ടപ്പെടുന്ന ദീപുവിന് സഹായ ഹസ്തവുമായി സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശനും ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും. സെറിബ്രൽ പൾസറി ബാധിച്ച് അവശനിലയിലായ ദീപു കുറ്റിക്കാട്ട് ആമ്പശേരി വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. ലോട്ടറി വില്പനക്കാരനായിരുന്നു. ജോലിചെയ്യാൻ കഴിയാതെ വന്നതോടെ വാടകപോലും നൽകാൻ കഴിയാത്ത സ്ഥിതിയായി. സുഹൃത്തുക്കളാണ് ദിവസേന സഹായിച്ചിരുന്നത്.
നിസഹയാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഡിഫറന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) സംസ്ഥാനതല എക്‌സ്‌പോർട്ടിംഗ് കമ്മിറ്റി ചയർപേഴ്‌സണായ പണ്ടുസിന്ധു വിഷയത്തിൽ ഇടപെട്ടു. ഭിന്നശേഷിക്കാരിയായ ഇവർ പ്രത്യേകമായി ഒരുക്കിയ വാഹനത്തിൽ വീൽചെയറിലെത്തിയാണ് ദീപുവിനെ സന്ദർശിച്ചത്. പഞ്ചായത്ത് വകുപ്പിൽ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസറാണ് പണ്ടുസിന്ധു.
ഇരിങ്ങാലക്കുട സ്വദേശിയുടെ സഹകരണത്തിൽ കട്ടിലും ഫ്ലോട്ടഡ് ബഡിനും വഴിയൊരുക്കി. തകരാറിലായ മുച്ചക്രവാഹനം അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള തുകയും വീടിന്റെ വാടകയ്ക്കുള്ള തുകയും നൽകി. കമ്മിഷണർ സഹായങ്ങൾ കൈമാറി.
ദീപുവിന്റെ തുടർചികിത്സയ്ക്കും സംരക്ഷണത്തിനും വേണ്ട നടപടികളും കമ്മിഷണർ ഉറപ്പുവരുത്തി. ജില്ലയിലെ ഡി.എ.ഇ.എ അംഗങ്ങളായ സാബുജൻ, രാജേന്ദ്രൻ, സന്തോഷ് എന്നിവരും വർഗീസ് തെക്കേത്തല, ജോസഫ് ചെമ്പകശേരി എന്നിവരും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |