# ജൈവകർഷകർക്കും നഴ്സറികൾക്കും പ്രിയതാരമായി ചകിരിച്ചോറ്
ആലപ്പുഴ: ഒരു കാശിന് കൊള്ളില്ലാത്ത സാധനമെന്നതായിരുന്നല്ലോ ചകിരിച്ചോറിന്റെ പഴയ സ്ഥിതി. അതിന്റെ പേരിൽ കേട്ട പഴി കുറച്ചൊന്നുമല്ല. എന്നാൽ അതൊക്കെ മാറി. ചകിരിച്ചോറിപ്പോൾ പഴയ ആളേയല്ല. ജൈവകൃഷിക്കും ചെടികളുടെ നഴ്സറികൾക്കും പച്ചക്കറി ത്തൈകൾ ഉത്പാദിപ്പിക്കുന്നതിനും ഒക്കെ ചകിരിച്ചോറിപ്പോൾ പ്രിയ വസ്തുവാണ്.
ഉപേക്ഷിക്കപ്പെട്ടിരുന്ന ചകിരിച്ചോർ തേടി ഇപ്പോൾ കർഷകരുൾപ്പടെ നിരവധി ആളുകളാണ് എത്തുന്നത്.
കൊവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ കയർ സഹകരണസംഘങ്ങൾക്കും തൊഴിലാളികൾക്കും ജീവനക്കാർക്കും ചകിരിച്ചോർ വിൽപന വലിയ ആശ്വാസമാകുകയാണ്.
ജൈവകർഷകർക്ക് ഏറെ പ്രിയം
ചെടികൾക്കുള്ള വളർച്ചാ മാദ്ധ്യമമെന്നതാണ് ചകിരിച്ചോറിന്റെ നിർവചനം. പൊട്ടാഷ് അടങ്ങിയ ജൈവവളമാക്കാമെന്നതും മണ്ണ് ജലസംരക്ഷണ ഉപാധിയെന്നതും ഇതിന്റെ പ്രത്യേകതയാണ്. കയർസംഘങ്ങളുടെ വളപ്പിലും തൊണ്ട് തല്ലി ചകിരിയാക്കുന്ന പുരയിടങ്ങളിലും ചകിരിച്ചോർ കൂട്ടിയിടുകയായിരുന്നു പതിവ്. ഇത് നീക്കം ചെയ്യാൻ പണം ചെലവാക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ചകിരിച്ചോറ് തേടി നിരവധി കർഷകരാണ് എത്തുന്നത്. ഗ്രോബാഗുകളിൽ നിറക്കാനും തൈകൾ മുളപ്പിക്കാനുമാണ് ചകിരിച്ചോർ പ്രധാനമായും കർഷകർ ഉപയോഗിക്കുന്നത്. ചകിരിച്ചോറിനൊപ്പം മറ്റ് മിശ്രിതങ്ങൾ ചേർത്ത് ഗ്രോബാഗുകളിലാക്കിയാണ് ചെടികളും പച്ചക്കറി തൈകളും നടുന്നത്. നഴ്‌സറിയിൽ ഗ്രോബാഗുകൾ ഒരുക്കാൻ വലിയ തോതിൽ ഇത് വാങ്ങുന്നുമുണ്ട്. ഇത് കൂടാതെ കോഴി ഫാമുകളിൽ ഈർപ്പം കുറക്കാൻ അറക്കപ്പൊടിക്ക് പകരം ചകിരിച്ചോർ കൂടുതലായി വിതറുന്നുണ്ട്. കയർ സഹകരണസംഘങ്ങൾ ചകിരി ഉത്പാദനത്തിന് വാങ്ങുന്ന പച്ചതൊണ്ടിന്റെ 90 ശതമാനം വിലയുമിപ്പോൾ ചകിരിച്ചോർ വിറ്റ് ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
ഒരു തൊണ്ടിൽ
ചകരിച്ചോർ: 70 ശതമാനം
നാര് : 30 ശതമാനം
വേനൽക്കാലത്ത് ബെസ്റ്റ്
വേനൽക്കാലത്ത് വിളയെ സംരക്ഷിക്കുന്നതിന് ഏറ്റവും ഉത്തമം ചകിരിച്ചോറാണ്. ജലാഗിരണശേഷി 800 ശതമാനമായതിനാൽ മണ്ണിൽ രണ്ടുശതമാനം ചേർത്താൽത്തന്നെ ജലാഗിരണശേഷി 40 ശതമാനം കൂട്ടാം. കയർവ്യവസായത്തിലെ ഈ ജൈവാവശിഷ്ടത്തിന് ഏകീകൃതമായ ഭൗതികഘടനയാണുള്ളത്. പൂർണമായും മണ്ണിൽ ലയിച്ചുചേരാനുള്ള കഴിവും വലിയ അളവിലുള്ള ലഭ്യതയും ചകിരിച്ചോറിന്റെ ഡിമാൻഡ് കൂട്ടുന്നു.
ചകിരിച്ചോറിന് തീവിലയോ?
ചകിരിച്ചോറിന് ഡിമാൻഡേറിയപ്പോൾ വിലയും കൂടിയെന്നാണ് ജൈവ കർഷകർ പറയുന്നത്.
ജൈവ കർഷകരുടെ ആവശ്യം ചകിരിച്ചോറ് കൃഷിഭവനിൽ നിന്ന് സബ്സിഡിയായി ലഭിക്കണമെന്നാണ്. കർഷകർക്ക് ഒരു കിലോയ്ക്ക് 11-15 നിരക്കിലാണ് ചകിരിച്ചോർ ലഭിക്കുന്നത്. ഒരു ഏക്കർ പാടത്ത് 200 കിലോ ചകിരിച്ചോർ ആവശ്യമാണെന്നാണ് കർഷകർ പറയുന്നത്. ചെടികളും പച്ചക്കറി തൈകളും വിൽക്കുന്ന നഴ്സറികളിൽ ചകിരിച്ചോറിനൊപ്പം മറ്റു മിശ്രിതങ്ങൾ കൂടി ചേർത്താണ് തൈകൾ നിറച്ച ഗ്രോ ബാഗുകൾ വിതരണം ചെയ്യുന്നത്.
''
ജൈവകൃഷിക്ക് ഉത്തമാണ് ചകിരിച്ചോർ. വേനൽക്കാലത്ത് ചകിരിച്ചോർ ജലാഗിരണം ചെയ്യുന്നത് ചെടിയുടെ വളർച്ചയ്ക്ക് കൂടുതൽ ഗുണം ചെയ്യും. ചകിരിച്ചോറിന് വില കൂടുതലാണ്. കൃഷിഭവനിൽ നിന്ന് സബ്സിഡിയായി നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
വി.പി. സുനിൽ, ജൈവകർഷകൻ, കഞ്ഞിക്കുഴി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |