ആലപ്പുഴ: കയർ മേഖലയ്ക്ക് കരുത്ത് പകർന്ന് കേരളാ സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി പരിസ്ഥിതി സൗഹൃദ യന്ത്രങ്ങൾ വിപണിയിലെത്തിച്ചു. ഹൈഡ്രോളിക് ഗാർഡൻ ആർട്ടിക്കൾ മേക്കിംഗ് പ്രസ്, ഹൈഡ്രോളിക് ബ്രിക്കിംഗ് മെഷീൻ എന്നിവയാണ് നിർമ്മിച്ചത്.
ആധുനിക സാങ്കേതികവിദ്യയിൽ കുട്ടി ചകിരിയും ഉണക്ക തൊണ്ടിന്റെ ചകിരിയും ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമ്മിക്കാനാകുമെന്നതാണ് നേട്ടം. രണ്ട് യന്ത്രങ്ങളുടെയും ആദ്യ വില്പന ലക്ഷദ്വീപ് സർക്കാരിനാണ്. ഡീഫൈബറിംഗ് യൂണിറ്റ്, ഇലക്ട്രോണിക് റാട്ട്, ഓട്ടോമാറ്റിക് സ്പിന്നിംഗ് എന്നിവ ലക്ഷദ്വീപ് സർക്കാർ നേരത്തെ വാങ്ങിയിരുന്നു.
യന്ത്രങ്ങളുടെ വിപണിയിലിറക്കൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ എച്ച്. സലാം, അരുൺകുമാർ, പി.പി. ചിത്തരഞ്ജൻ, ദലീമ, കയർ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ഡയറക്ടർ വി.ആർ. വിനോദ്, വ്യവസായവകുപ്പ് ഡയറക്ടർ ഹരി കിഷോർ, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി മുൻ ചെയർമാൻ അഡ്വ. കെ. പ്രസാദ്, എം.ഡി പി.വി. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
1. ഹൈഡ്രോളിക് ഗാർഡൻ ആർട്ടിക്കൾ മേക്കിംഗ് പ്രസ്
കുട്ടി ചകിരിയിൽ നിന്ന് വൈവിദ്ധ്യമാർന്ന ചെടിച്ചട്ടികൾ നിർമ്മിക്കുന്നതാണ് ഹൈഡ്രോളിക് ഗാർഡൻ ആർട്ടിക്കൾ മേക്കിംഗ് പ്രസ് യന്ത്രം. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ അച്ചുകൾ മാറ്റി ചെടിച്ചട്ടികൾ നിർമ്മിക്കാം. പ്രോഗ്രാമബിൾ ലോജിക്കൽ കൺട്രോൾ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് ഫോമിംഗ് സ്റ്റേഷനും ഒരു കട്ടിംഗ് സ്റ്റേഷനുമാണുള്ളത്. ഇതേ യന്ത്രം ഉപയോഗിച്ച് കമുകിൻ പാള ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും നിർമ്മിക്കാം.
വില: 11 ലക്ഷം
മണിക്കൂറിൽ നിർമ്മാണം: 120 എണ്ണം
2. ഹൈഡ്രോളിക് ബ്രിക്കിംഗ് മെഷീൻ
ചകിരിച്ചോർ ഉപയോഗിച്ച് വിവിധതരം പിത്ത് ബ്രിക്കുകൾ നിർമ്മിക്കുന്നതാണ് ഹൈഡ്രോളിക് ബ്രിക്കിംഗ് മെഷീൻ. മണിക്കൂറിൽ അഞ്ച് കിലോയുടെ 80 പിത്ത് ബ്രിക്കുകൾ നിർമ്മിക്കാം.
വില: 15.65 ലക്ഷം
ഉത്പാദിപ്പിച്ച യന്ത്രങ്ങൾ
ഡിഫൈബറിംഗ് യൂണിറ്റ്
ഓട്ടോമാറ്റിക് സ്പിന്നിംഗ് മിൽ
ഇലക്ട്രോണിക് റാട്ട്
കയർഭൂവസ്ത്രം നിർമ്മിക്കുന്ന യൂണിറ്റ്
മാനുവൽ ഹാൻഡ് ലൂം
മറ്റ് കയർ അനുബന്ധ യന്ത്രങ്ങൾ
"
ലക്ഷദ്വീപ് സർക്കാർ വാങ്ങിയ പുതിയ മോഡൽ യന്ത്രങ്ങൾ അടുത്താഴ്ച ബേപ്പൂർ തുറമുഖത്ത് എത്തിച്ച് കപ്പൽമാർഗം കൊണ്ടുപോകും. ടെക്നീഷ്യന്മാർ യന്ത്രങ്ങൾ സ്ഥാപിച്ച് ആവശ്യമായ പരിശീലനം നൽകും.
പി.വി. ശശീന്ദ്രൻ, എം.ഡി
കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |