ആലപ്പുഴ: പരിസ്ഥിതിക്ക് ദേഷം ചെയ്യുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഗ്രോബാഗുകളോട് വിടപറയാനൊരുങ്ങി സംസ്ഥാനം. ഗ്രോബാഗിന് പകരം പുനരുപയോഗിക്കാൻ കഴിയുന്ന പോളി എഥിലിൻ ചട്ടികളെ രംഗത്തിറക്കണമെന്ന നിർദേശം ആസൂത്രണസമിതി വൈകാതെ ചർച്ച ചെയ്യും.
പദ്ധതി ആരംഭിച്ച 2012 മുതൽ ലക്ഷണക്കണക്കിന് ഗ്രോബാഗുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പും പ്ലാസ്റ്റിക് ഗ്രോ ബാഗിനെ ഒഴിവാക്കി മൺചട്ടികൾ വ്യാപിപ്പിക്കാൻ കൃഷി വകുപ്പ് ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. മൺചട്ടികൾ താരതമ്യേന ചെലവേറിയതാണ്. സ്ഥലപരിമിതി മറികടന്ന് പച്ചക്കറി ഉത്പാദം വർദ്ധിപ്പിക്കാമെന്നതായിരുന്നു ഗ്രോബാഗിന്റെ പ്രചാരം വർദ്ധിപ്പിച്ചത്. ഇതോടെ ഫ്ലാറ്റുകളിലടക്കം കൃഷി ആരംഭിക്കുന്ന സ്ഥിതിവിശേഷമായിരുന്നു. ഈട് നിൽക്കുമെന്നതും വെള്ളം കുറച്ച് മതിയെന്നതും കൂടുതൽ ആളുകളെ ആകർഷിച്ചു. കൃഷി വകുപ്പ് മുഖേനയാണ് ഗ്രോബാഗുകൾ പലയിടത്തും എത്തിച്ചുനൽകുന്നത്. ലോക്ക് ഡൗൺ കാലത്ത് കൂടുതൽപേർ കൃഷിയിലേക്ക് ഇറങ്ങിയതോടെ ഗ്രോബാഗിന് പ്രിയമേറിയിരുന്നു. പുനരുപയോഗിക്കാൻ കഴിയുന്ന പോളി എഥിലിൻ ചട്ടികളുടെ ഉത്പാദനം കുടുംബശ്രീ വഴി നടത്താനാണ് ആലോചന. ഗ്രോബാഗ് പോലെ തന്നെ മട്ടുപ്പാവ്, പുരയിട കൃഷിക്ക് പുതുരീതി ഉപയോഗിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
പരിസ്ഥിതിക്ക് ദോഷം
ഒന്നര വർഷമാണ് ഗ്രോബാഗിന്റെ ശേഷി. കാലാവധിക്ക് ശേഷം ബാഗ് ഉപേക്ഷിക്കുന്നതാണ് പരിസ്ഥിതി പ്രശ്നമുയർത്തുന്നത്. തരംഗമായതോടെ ഗ്രോബാഗ് നിർമ്മാണത്തിൽ നിരവധി തട്ടിപ്പുകൾ അരങ്ങേറിയിരുന്നു. ഗുണനിലവാരമില്ലാത്ത മിശ്രിതം നിറച്ചും അമിത വില ഈടാക്കിയും കടകൾ വഴിയും ബാഗുകൾ വിൽപ്പന നടത്തുന്നുണ്ട്.
കാലാവധി
ഗ്രോബാഗ്: 6 മാസം - 1.5 വർഷം വരെ
പോളി എഥിലിൻ ചട്ടികൾ: 5 വർഷം
"
ഉപയോഗശേഷം വലിച്ചെറിയുന്ന ഗ്രോബാഗുകൾ നശിക്കാതെ മണ്ണിൽ കിടക്കും. ഇതിന് പ്രതിവിധിയെന്നോണമാണ് പുതിയ മാർഗങ്ങൾ തേടുന്നത്.
കൃഷി വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |