ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗം ആറുവരി പാതയായി പുനർ നിർമ്മിക്കാനുള്ള പദ്ധതിക്ക് ദേശീയപാത അതോറട്ടറി ഒഫ് ഇന്ത്യ (എൻ.എച്ച്.ഐ) ഡയറക്ടർ ബോർഡ് അന്തിമ അംഗീകാരം നൽകി.
പുനർ നിർമ്മാണത്തിനുള്ള കാരാർ ക്ഷണിച്ചിരുന്നെങ്കിലും സാമ്പത്തിക വിനിയോഗത്തിനുള്ള അനുമതി എൻ.എച്ച്.ഐ നൽകിയിരുന്നില്ല. തുറവൂർ- പറവൂർ 37.9 കിലോമീറ്ററിന് 1,248 കോടിയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം കൂടിയ ബോർഡാണ് അംഗീകാരം നൽകിയത്. എന്നാൽ പറവൂർ - കൊറ്റുകുളങ്ങര 37.5 കിലോമീറ്ററിന് 1,310 കോടിയുടെ ടെണ്ടർ ക്ഷണിച്ചെങ്കിലും ബോർഡ് സാമ്പത്തിക വിനിയോഗത്തിനുള്ള അനുമതി നൽകിയിരുന്നില്ല. ഇരുപദ്ധതികളുടെയും അവസാന തീയതി പലതവണ നീട്ടിയെങ്കിലും ഈ മാസം 23ന് അവസാനിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ തുറവൂർ- പറവൂർ പദ്ധതിയുടെ കരാർ ഈമാസം തന്നെ ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. കരാർ ഉറപ്പിച്ചാൽ 30മാസം (രണ്ടരവർഷം) കൊണ്ട് ജോലികൾ പൂർത്തികരിക്കാനായിരുക്കും വ്യവസ്ഥ. അഞ്ചുവർഷം റോഡിന്റെ പരിപാലന ചുമതലയും കരാറെടുക്കുന്നവർക്കായിരിക്കും. പറവൂർ - കൊറ്റുകുളങ്ങര പദ്ധതിയുടെ അംഗീകാരം അടുത്ത ബോർഡ് യോഗത്തിൽ അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
കൊറ്റുകുളങ്ങര-കാവനാട് റീച്ചിനുള്ള ടെണ്ടർ പൂർത്തിയായി കരാർ നേരത്തെ ഉറപ്പിച്ചിരുന്നു. ആദ്യം കരാർ ഉറപ്പിച്ച കൊറ്റുകുളങ്ങര - കാവനാട് റീച്ചിൽ കായംകുളം, കൃഷ്ണപുരം വില്ലേജുകളിലെ 11 കിലോമീറ്റർ നീളത്തിലുള്ള ഭാഗമാണ് ജില്ലയിലുള്ളത്. ബാക്കി ഭാഗം കൊല്ലം ജില്ലയിലാണ്. തുറവൂർ മുതൽ ഓച്ചിറ വരെ ആറുവരി പാതയാക്കൽ മൂന്ന് റീച്ചുകളിലായാണ് നടക്കുക.
സ്ഥലം ഏറ്റെടുക്കൽ വേഗത്തിൽ
ദേശീയപാത വികസനത്തിന് ആദ്യ 3 (ഡി) വിജ്ഞാപനം അനുസരിച്ച് നടപടികൾ പൂർത്തീകരിച്ച സ്ഥല ഉടമകൾക്കുള്ള നഷ്ടപരിഹാരം രണ്ട് മാസത്തിനുള്ളിൽ നൽകി മുഴുവൻ സ്ഥലവും ഏറ്റെടുക്കും. രേഖകൾ ഹാജരാക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നൽകാത്ത സാഹചര്യത്തിൽ നിലവിലെ പട്ടിക മറികടന്ന് രേഖകൾ ഹാജരാക്കുന്നവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാൻ എൻ.എച്ച്.ഐ സ്ഥലം ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർക്ക് നിർദേശം നൽകി. നഷ്ടപരിഹാരം കൈപ്പറ്റുന്നവരിൽ നിന്ന് ആദായ നികുതി (ടി.ഡി.എസ്) പിടിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർബന്ധിത സ്ഥലമെടുപ്പായതിനാൽ 2013ലെ കേന്ദ്രസർക്കാർ നിയമത്തിലെ 96-ാം വകുപ്പ് അനുസരിച്ച് ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
"
രേഖകൾ സമർപ്പിക്കുന്നതിന് ഭൂ ഉടമകൾക്ക് വില്ലേജ് ഓഫീസർമാർ നോട്ടീസ് നൽകി. രേഖകൾ സമർപ്പിക്കാത്ത ഭൂ ഉടമകൾ വില്ലേജ് ഓഫീസർമാർ നൽകുന്ന നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തഹസീൽദാർ ഓഫീസിൽ സമർപ്പിക്കണം. രേഖകൾ നൽകാൻ വീണ്ടും കാലതാമസം വരുത്തിയാൽ അങ്ങനെയുള്ളവരുടെ നഷ്ടപരിഹാരം അവാർഡ് ചെയ്ത് പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കും.
എൻ.എച്ച്.ഐ ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |