# വാതിൽ അടഞ്ഞ് ദന്തൽ ആശുപത്രികൾ
ആലപ്പുഴ: കൊവിഡ് പേടിയിൽ പല്ലുവേദന കടിച്ചമർത്തി വാ തുറക്കാതെ രോഗികൾ. ദന്തൽ ആശുപത്രികളിൽ നൂറ് ശതമാനം സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും മറ്റ് രോഗികളുടെ സ്രവം എങ്ങനെയെങ്കിലും എത്തുമോയെന്ന ഭയമാണ് വേദന കടിച്ചമർത്താൻ രോഗികളെ പ്രേരിപ്പിക്കുന്നത്.
കൊവിഡിന് മുമ്പ് പല്ല് പറിക്കാനും റൂട്ട് കനാൽ ചെയ്ത് പോട് അടയ്ക്കാനും പല ദന്താശുപത്രികളിലും രോഗികളുടെ ക്യൂവായിരുന്നു. എന്നാൽ കൊവിഡ് ആശങ്ക വർദ്ധിച്ചതോടെ കതക് അടയ്ക്കണോ വേണ്ടെയോ എന്ന ചിന്തയിലാണ് പല ആശുപത്രികളും. പല്ലപവേദനയുമായി എത്തുന്നവരോട് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരാൻ പറയാൻ ആശുപത്രി അധികൃതർക്കും ആകുന്നില്ല.
ആദ്യ ലോക്ഡൗൺ കാലത്ത് ഭൂരിഭാഗം ദന്തൽ ക്ലിനിക്കുകൾക്കും താഴ് വീണിരുന്നു. ഇളവുകളെ തുടർന്ന് പല ക്ലിനിക്കുകളും പ്രവർത്തനം പുനരംഭിച്ചെങ്കിലും രോഗികൾ വരാതായി. പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നതിനാൽ ഇരട്ടി ബുദ്ധിമുട്ടാണ് ഡോക്ടർമാരും സഹായികളും അനുഭവിക്കുന്നത്. ഇത് ഇരട്ടി ചെലവിനും ഇടയാക്കി. ചെറിയ ക്ലിനിക്കുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
പൊതുവേ തിരക്ക് കുറഞ്ഞ പല ക്ലിനിക്കുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കൊവിഡ് രോഗമുള്ളവർ, അത് തിരിച്ചറിയും മുമ്പ് പരിശോധനയ്‌ക്കെത്തിയാൽ ഡോക്ടർ ഉൾപ്പെടെ ക്ലിനിക്കുകളിലെ മുഴുവൻ ജീവനക്കാരും ക്വാറന്റൈനിൽ പോകേണ്ടിവരും. രണ്ടിൽ കുറയാതെ സഹായികൾ ഓരോ ക്ലിനിക്കിലുമുണ്ട്.
വിദേശികളും കുറഞ്ഞു
കേരളത്തിലെ ദന്ത ചികത്സയ്ക്ക് നിരക്ക് കുറവായതിനാൽ നേരത്തെ കൂടുതലായി ചികിത്സയ്ക്ക് എത്തിയിരുന്നത് വിദേശികളാണ്. കൊവിഡിനെ തുടർന്ന് വിദേശികളുടെ വരവ് കുറഞ്ഞു. സിംഗപ്പൂർ, സൗദി സ്വദേശികളാണ് ദന്ത ചികിത്സയ്ക്ക് ജില്ലയിൽ കൂടുതലായി എത്തിയിരുന്നത്. ടൂർ പാക്കേജിലും ചികിത്സാ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. റൂട്ട് കനാൽ, സർജറി, കമ്പിയിടൽ എന്നിവയ്ക്ക് ആകർഷകമായ ഓഫറുകൾ ടൂർ ഓപ്പറേറ്റർമാർ നൽകിയിരുന്നു.
പ്രതിസന്ധികൾ
1. പല സ്ഥാപനങ്ങളിലും വരുമാനത്തിൽ 50 ശതമാനം വരെ ഇടിവ്
2. ഒരേ സമയം രണ്ട് രോഗികളെ ഒരുമിച്ച് പരിശോധിക്കാൻ നിലവിൽ സാദ്ധ്യമല്ല
3. നിലവിൽ ഒരു സമയം ഒരാൾക്ക് മാത്രമാണ് പരിശോധന
''
കൊവിഡിൽ ഏറെ ബുദ്ധിമുട്ടുകയാണ് ദന്തഡോക്ടർമാർ. കൊവിഡിന്റെ ആദ്യഘട്ടത്തിൽ പല്ല് ക്ലീനിംഗ്, ഫില്ലിംഗ് എന്നിവ നടത്തിയിരുന്നില്ല. എന്നാൽ നിലവിൽ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അതീവ സുരക്ഷയോടെ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർ ശ്രമിക്കുന്നുണ്ട്.
ഡോ. ജിഹാനുദ്ദീൻ,
ഇന്ത്യൻ ദന്തൽ അസോ. മുൻ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |