ആലപ്പുഴ: കൊവിഡ് തകർച്ചയെ മറികടന്ന് തിരിച്ചുവരവിന്റെ പാതയിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ഹോട്ടൽ വ്യവസായത്തിന് തിരിച്ചടിയാവുകയാണ് സർക്കാർ മാനദണ്ഡങ്ങൾ. വിദ്യാലയങ്ങൾ വരെ തുറക്കാൻ തീരുമാനിക്കുമ്പോഴും വിശപ്പടക്കാൻ ഉപകരിക്കുന്ന വ്യവസായത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്.
വസ്ത്രശാലകളിലടക്കം പല സമയത്തും തിരക്ക് ക്രമാതീതമാണ്. അവിടൊന്നും നിയമം അടിച്ചേൽപ്പിക്കാതെ തങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് കച്ചവടക്കാർ പരാതിപ്പെടുന്നു.
ഞായറാഴ്ച ലോക്ക് ഡൗൺ പിൻവലിച്ചിട്ടും നിബന്ധനകൾ മൂലം പല ഭക്ഷണശാലകളും പ്രവർത്തിച്ചിരുന്നില്ല. പ്രവൃത്തി ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ കച്ചവടമെങ്കിലും കിട്ടും. സീറ്റ് നൽകാതെ ഹോട്ടൽ തുറന്നുവയ്ക്കുന്നതുകൊണ്ട് ലാഭം ലഭിക്കില്ല. വിവിധ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജീവിതവും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പലർക്കും ഇടവിട്ട ദിവസങ്ങളിൽ മാത്രമാണ് ജോലി ലഭിക്കുന്നത്.
ഇനി സമര മാർഗം
ഭക്ഷണശാലകളോട് സർക്കാർ തുടരുന്ന ചിറ്റമ്മനയത്തിൽ പ്രതിഷേധിച്ച് സമരമാർഗങ്ങളിലേക്ക് കടക്കാനാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനം. നാളെ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരവും ജില്ലാ ആസ്ഥാനങ്ങളിൽ ധർണയും നടത്തും.
""
എല്ലാ വിഭാഗങ്ങൾക്കും പ്രവർത്തനാനുമതി നൽകുമ്പോഴും ഭക്ഷണശാലകൾക്ക് നിയന്ത്രണം തുടരുന്നത് നീതീകരിക്കാനാവില്ല. സഹികെട്ടാണ് സമരമാർഗത്തിലേക്ക് കടക്കുന്നത്.
നാസർ താജ്, ജില്ലാ പ്രസിഡന്റ്,
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |