അമ്പലപ്പുഴ: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതോടെ അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ ശക്തമായ കടലാക്രമണം. പുറം കടലിൽ ശക്തിപ്രാപിച്ച കൂറ്റൻ തിരമാലകൾ ഇന്നലെ പുലർച്ചെ മുതൽ കരയിലേക്ക് ആഞ്ഞടിച്ചു. തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ, അഞ്ചാലും കാവ്, വണ്ടാനം മാധവൻ മുക്ക്, പുന്നപ്ര ചള്ളി, വാടക്കൽ അറപ്പപൊഴി, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലെല്ലാം കടൽ പ്രക്ഷുബ്ധമായിരുന്നു. കനത്ത മഴയും പെയ്തു. പുന്നപ്ര പൂമീൻ പൊഴിക്ക് സമീപം പുലിമുട്ട് നിർമ്മാണവും തടസപ്പെട്ടു. പുതുതായി നിർമ്മിച്ച പുലിമുട്ടിന് മുകളിലൂടെയും തിരമാലകൾ കയറി. മുന്നറിയിപ്പുണ്ടായിരുന്നതിനാൽ വള്ളങ്ങൾ കടലിൽ പോയിരുന്നില്ല. എന്നാൽ ചാകര കടപ്പുറമായ അഞ്ചാലും കാവിൽ നങ്കൂരമിട്ടിരുന്ന വള്ളങ്ങൾ കരയടുപ്പിക്കാൻ സാധിക്കാതിരുന്നത് ആശങ്കയ്ക്കിടയാക്കി. ഒക്ടോബർ രണ്ടുവരെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |