ആലപ്പുഴ: നാടാകെ മൂക്ക് പൊത്തിയിട്ടും ദ്രവമാലിന്യ സംസ്‌കരണ പ്‌ളാന്റ് സ്ഥാപിക്കാനുള്ള പദ്ധതികളോട് മുഖം തിരിച്ച് ത്രിതല പഞ്ചായത്തുകളും നഗരസഭകളും. പൊതുനിരത്തുകളിൽ കക്കൂസ് മാലിന്യമുൾപ്പെടെയുള്ളവ തള്ളുന്നത് ഒഴിവാക്കാനുള്ള പദ്ധതി രണ്ടുവർഷം മുമ്പാണ് നടപ്പാക്കാൻ തീരുമാനിച്ചത്.
മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ ത്രിതല പഞ്ചായത്തുകളോ നഗരസഭകളോ മുഖേന പ്‌ളാന്റ് സ്ഥാപിക്കണമെന്നാണ് നിർദ്ദേശം. ഉദ്യോഗസ്ഥർ തദ്ദേശ സ്ഥാപന അധികൃതരെ സമീപിച്ചെങ്കിലും ആരും പദ്ധതി ഏറ്റെടുക്കാൻ തയ്യാറായില്ല. ജില്ലയിൽ പത്തുലക്ഷം ലിറ്റർ ദ്രവമാലിന്യമാണ് തോടുകളിലും റോഡരികിലും പ്രതിദിനം തള്ളുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഇത്തരത്തിൽ പ്‌ളാന്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടും തദ്ദേശ സ്ഥാപനങ്ങൾ കണ്ണടയ്ക്കുകയായിരുന്നു.
പ്ളാന്റ് പ്രവർത്തിപ്പിച്ച് മെഡിക്കൽ കോളേജ്
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദ്രവമാലിന്യ സംസ്‌കരണ പ്‌ളാന്റ് പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം 15 ലക്ഷം ലിറ്റർ ദ്രവ്യമാലിന്യമാണ് സംസ്‌കരിക്കുന്നത്. കപ്പാസിറ്റി 25 ലക്ഷമായി വർദ്ധിപ്പിച്ചാൽ ജില്ലയിലെ മുഴുവൻ ദ്രവമാലിന്യവും ഇവിടെ സംസ്‌കരിക്കാനാകും. ഇതിനുള്ള ആലോചന നടന്നെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയില്ലാത്തത് തടസമായി.
ഇഴഞ്ഞുനീങ്ങി പദ്ധതി
1. ചേർത്തല, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ നഗരസഭകളിൽ പ്‌ളാന്റ് നിർമ്മാണം ഇഴയുന്നു
2. ഗ്രാമ പഞ്ചായത്തുകളിൽ ഒന്നുമായില്ല
3. സ്ഥലം കണ്ടെത്താനാകാത്തതും പ്രതിഷേധവുമാണ് പ്രധാന തടസം
4. ആലപ്പുഴ നഗരസഭയിൽ 10,000 ലിറ്ററിന്റെ രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കാൻ 75 ലക്ഷം രൂപയുടെ പദ്ധതി പുരോഗമിക്കുന്നു
5. ചേർത്തലയിൽ 2.5 ലക്ഷം ലിറ്ററിന്റെ പ്ളാന്റ് സ്ഥാപിക്കാൻ 5.3കോടി അനുവദിച്ചെങ്കിലും ടെണ്ടർ വൈകുന്നു
6. പ്രവർത്തന സജ്ജമായാൽ അരൂർ മുതൽ പാതിരപ്പള്ളി വരെയുള്ള ദ്രവമാലിന്യം സംസ്കരിക്കാനാകും
ദ്രവമാലിന്യ സംസ്‌കരണം
# 100 കിലോ ദ്രവമാലിന്യം സംസ്‌കരിച്ചാൽ രണ്ട് കിലോ ഖര മാലിന്യം ബാക്കിയാകും
# ഇത് വളമായി ഉപയോഗിക്കാം
# ശുദ്ധീകരിച്ച വെള്ളം പുഴകളിലേക്ക് ഒഴുക്കുകയോ കൃഷി ആവശ്യത്തിനോ ഉപയോഗിക്കാം
# ഖരമാലിന്യം മികച്ച ജൈവവളം
# നൈട്രജൻ, പൊട്ടാഷ് എന്നിവയുടെ അളവ് കൂടുതൽ
"
പൊതുനിരത്തിൽ ദ്രവമാലിന്യം തള്ളുന്നത് തടയാൻ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ പദ്ധതി രൂപീകരിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്‌ളാന്റിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ടവരുമായി ആലോചിക്കും.
കെ.ജി. രാജേശ്വരി,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |