# തീരം തൊടാനായില്ല
ആലപ്പുഴ: പൈതൃക പദ്ധതിയുടെ ഭാഗമായി പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കാനുള്ള നാവികസേനയുടെ ഡീകമ്മിഷൻ ചെയ്ത പടക്കപ്പൽ ഇൻഫാക് ടി 81ന് ഇന്നലെയും തീരം തൊടാനായില്ല. സാങ്കേതിക കുരുക്കഴിയാനുള്ള കാലതാമസം മൂലം രണ്ടുദിവസമായി, ബൈപ്പാസ് ആരംഭിക്കുന്ന കൊമ്മാടി ഭാഗത്ത് നിറുത്തിയിട്ടിരിക്കുകയാണ് പടക്കപ്പലും, കപ്പൽ വഹിക്കുന്ന 106 ചക്രങ്ങളുള്ള മൾട്ടി ആക്സസ് പുള്ളറും. ബൈപ്പാസ് ഫ്ലൈഓവറിൽ കപ്പൽ കയറ്റുന്നതിനും, അവിടെ നിന്ന് ക്രെയിൻ ഉപയോഗിച്ച് കപ്പൽ ഇറക്കുന്നതിനുമുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ അനുമതി പത്രമാണ് ലഭിക്കാനുള്ളത്. ഇന്നോ നാളെയോ അനുമതി ലഭിക്കുന്ന മുറയ്ക്ക് കപ്പൽ റോഡ് മാർഗമുള്ള യാത്ര പുനരാരംഭിക്കുമെന്ന് മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് എം.ഡി നൗഷാദ് പറഞ്ഞു. പടക്കപ്പൽ റോഡുമാർഗം കൊണ്ടുവരുന്നതിനെ റെയിൽവേ എതിർത്തതോടെയാണ് യാത്ര ബൈപ്പാസ് വഴിയാക്കിയത്.
കപ്പൽ കാണാൻ ജനം കൊമ്മാടിയിലേയ്ക്ക്
കഴിഞ്ഞ ശനിയാഴ്ച തണ്ണീർമുക്കത്ത് നിന്നാണ് കപ്പലിന്റെ കരമാർഗ യാത്ര ആരംഭിച്ചത്. ആദ്യ ദിവസം 5.5 കിലോമീറ്റർ സഞ്ചരിച്ച് വെള്ളിയാകുളത്തും രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം 10 കിലോമീറ്റർ സഞ്ചരിച്ച് കലവൂരിലും എത്തിച്ച കപ്പൽ ശനിയാഴ്ചയാണ് ആലപ്പുഴ പട്ടണത്തിൽ പ്രവേശിച്ചത്. ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷ സൗമ്യ രാജിന്റെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കപ്പലിന് സ്വീകരണം നൽകിയത്. രണ്ടുദിവസമായി പ്രദർശന സമാനമായാണ് കപ്പൽ കാണാൻ ജനം കൊമ്മാടിയിലെത്തുന്നത്.
ക്രെയിൻ ഉപയോഗിച്ച് കപ്പൽ താഴെയിറക്കുന്നത്: 42 ജീവനക്കാർ
മുന്നൊരുക്കങ്ങൾ
1. ബൈപ്പാസിൽ 2 മണിക്കൂർ ഗതാഗതം നിരോധിക്കും
2. എൻ.എച്ച് വിഭാഗത്തിന്റെ ഉൾപ്പെടെ സേഫ്ടി എൻജിനിയർമാരുടെ മേൽനോട്ടം
3. ചെലവ് വഹിക്കുന്നത് മുസിരിസ് ഹെറിറ്റേജ്
""
ബൈപ്പാസ് ഫ്ലൈഓവറിൽ കപ്പൽ കയറ്റുന്നത് സംബന്ധിച്ച് എൻ.എച്ച് വിഭാഗത്തിന്റെ അനുമതി കൂടി ലഭിക്കാനുണ്ട്. മറ്റ് സുരക്ഷാ പ്രശ്നങ്ങളില്ല - എ. അലക്സാണ്ടർ, ജില്ലാ കളക്ടർ
""
എല്ലാ സുരക്ഷാ സംവിധാനങ്ങളും ദിവസങ്ങളായി സജ്ജമാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്നോ നാളെയോ കപ്പൽ കടൽത്തീരത്തിറക്കും.
നൗഷാദ്, എം.ഡി,
മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |