ആലപ്പുഴ: മദ്യപാനത്തിന് സ്വർണമോതിരം പണയംവച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി പി.എൻ. സീത കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം ആനാവൂർ കൈതകോണം വീട്ടിൽ സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കോട്ടയം വാഴപ്പള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ അനീഷ് (മാങ്ങാണ്ടി അനീഷ്, 35), വാഴപ്പള്ളി പതിനാറാം വാർഡിൽ പറാൽ കുഴിപ്പറമ്പിൽ സദാനന്ദൻ (സദൻ, 61) എന്നിവരാണ് കുറ്റക്കാർ. 2008 ജൂലായ് 20നായിരുന്നു സംഭവം.
കെട്ടിട നിർമ്മാണ കരാറുകാരനായ ജ്യേഷ്ഠനൊപ്പം സഹായിയായിരുന്ന സതീഷ് മേശരിപ്പണിക്കെത്തിയ അനീഷും സദാനന്ദനുമായി സൗഹൃദത്തിലായി. ഇതിനിടെ സതീഷിന്റെ മോതിരം സദാനന്ദൻ പണയംവയ്ക്കാൻ വാങ്ങി. തട്ടേൽ ഭാഗത്തുവച്ച് മദ്യപിക്കുന്നതിനിടെ സതീഷ് പണയ രസീത് ചോദിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അനീഷും സദാനന്ദനും ചേർന്ന് സതീഷിനെ ക്രൂരമായി മർദ്ദിച്ച ശേഷം രാമങ്കരി പാടത്ത് ഉപേക്ഷിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. അടുത്ത ദിവസം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാമങ്കരി പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പിന്നീട് ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പുനരന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതികൾ പിടിയിലായതും. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത, അഡ്വ. ആര്യാ സദാശിവൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |