ആലപ്പുഴ: പരിശോധനകൾ പേരിനുപോലുമില്ലാതായതോടെ ജില്ലയിൽ പ്ലാസ്റ്റിക് നിരോധനം പാളി. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും മത്സ്യ - മാംസ കച്ചവട കേന്ദ്രങ്ങളിലും പരസ്യമായി പ്ലാസ്റ്റിക് ഉപയോഗിച്ച് വരുന്നു. ഇവയുടെ ഉപയോഗത്തിൽ കുറവ് വന്നിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഹരിതകർമ്മ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യം.
കളക്ടർ, സബ് കളക്ടർ, തദ്ദേശ - ആരോഗ്യ വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. 2020 ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി. എന്നാൽ അന്നുമുതലിന്നോളം കൊവിഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ തിരിഞ്ഞതോടെയാണ് പ്ലാസ്റ്റിക്കിന് മൂക്കുകയർ വീഴാതിരുന്നത്. ആലപ്പുഴ നഗരത്തിൽ പരിശോധന നടത്തേണ്ട നഗരസഭയുടെ ആരോഗ്യ വിഭാഗമാകട്ടെ റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന തിരക്കിലാണ്.
ഭയമുണ്ടെങ്കിലും ഉപേക്ഷിക്കില്ല
ഏത് നിമിഷവും പരിശോധന നടക്കാമെന്ന മുൻകരുതൽ തങ്ങൾക്കുണ്ടെന്ന് കച്ചവടക്കാർ തന്നെ പറയുന്നു. എല്ലാ ഉപഭോക്താക്കളും തുണി സഞ്ചിയുമായി എത്താറില്ല. ഇത്തരക്കാർക്ക് കിറ്റിന്റെ പേരിൽ സാധനങ്ങൾ കച്ചവടം ചെയ്യാതിരിക്കാനാവില്ല. ഓരോരുത്തരും സ്വന്തമായി സഞ്ചി കൊണ്ടുവരുകയാണെങ്കിൽ പ്രശ്നം നിയന്ത്രിക്കാനാവും. വസ്ത്രവ്യാപാര ശാലകളടക്കം നിരോധന കാലയളവിന് മുമ്പ് തന്നെ പേപ്പർ ബാഗുകളിലേക്ക് വഴിമാറിയിരുന്നു.
പിഴ
ആദ്യ നിയമലംഘനം: ₹ 10,000
ആവർത്തിച്ചാൽ: ₹ 25,000
മൂന്നാം തവണ: ₹ 50,000 രൂപ
(സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കും)
നിരോധിച്ച പ്ലാസ്റ്റിക്കുകൾ
കാരി ബാഗ് (കനം നോക്കാതെ)
മേശ വിരിപ്പ്
കപ്പ്, പ്ലേറ്റ്, സ്പൂൺ, ഫോർക്ക്, സ്ട്രോ
നോൺ വൂവൺ ബാഗുകൾ
കൊടികൾ
കുടിവെള്ള പൗച്ചുകൾ
ബ്രാൻഡഡല്ലാത്ത ജ്യൂസ് പാക്കറ്റുകൾ
500 മില്ലി ലിറ്ററിന് താഴെയുള്ള കുപ്പികൾ
പി.വി.സി ഫ്ളെക്സ് ഉത്പന്നങ്ങൾ
''
കൊവിഡ് രൂക്ഷമായതോടെ പ്ലാസ്റ്റിക് പരിശോധന അൽപ്പം പിന്നിലായി. റോഡ് കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും നീക്കുന്ന തിരക്കിലായിരുന്നു. കടകളിൽ വീണ്ടും പ്ലാസ്റ്റിക് വ്യാപകമായതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. പരിശോധന കർശനമാക്കും.
ആരോഗ്യ വിഭാഗം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |