# കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് വീണ്ടും ഉയരുന്നു
ആലപ്പുഴ: കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വീണ്ടും ജലനിരപ്പ് ഉയരുന്നു. കിഴക്കൻ വെള്ളത്തിനൊപ്പം കക്കി, പമ്പാ ഡാമുകളിലെ അധികജലം കൂടി എത്തിയതോടെയാണ് ആശങ്ക കനത്തത്. അപ്പർ കുട്ടനാടൻ മേഖലയിൽ ഇന്നലെ ഉച്ചയോടെയും വൈകിട്ട് നാലോടെ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു.
ഇന്നും നാളെയും കൊടുംമഴയുടെ മുന്നറിയിപ്പുള്ളതാണ് കുട്ടനാടിന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ഇപ്പോൾ തന്നെ കുട്ടനാട്ടിൽ വാണിംഗ് വാട്ടർ ലെവലിന്റെ ആറിരട്ടിയാണ് ജലനിരപ്പ്. ശക്തമായ മഴ രണ്ട് ദിവസം തുടർന്നാൽ 2018ലെ പ്രളയസമാനമാകും കാര്യങ്ങൾ. ഇത് മുന്നിൽ കണ്ട് ജില്ലാ ഭരണകൂടം ഇന്നലെ മുതൽ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിത്തുടങ്ങി. എന്നാൽ പലരും വീടുവിട്ടിറങ്ങാൻ തയ്യാറാകുന്നില്ല. നെടുമുടി, ചമ്പക്കുളം, പള്ളാത്തുരുത്തി, കാവാലം, കിടങ്ങറ, നീരേറ്റുപുറം എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.
വീയപുരം, പള്ളിപ്പാട്, ചെങ്ങന്നൂർ, പാണ്ടനാട്, ഇടനാട് മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. അവശ്യസാധനങ്ങളുമായെത്തുന്ന വലിയവാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. മഴ കനക്കുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെടുകയും ചെയ്താൽ കുട്ടനാടും അപ്പർകുട്ടനാടും മണിക്കൂറുകൾക്കുള്ളിൽ പൂർണമായും മുങ്ങും. അതിനാൽ കനത്ത ജാഗ്രതയിലാണ് ജില്ല.
കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ ചേന്നങ്കരി, വട്ടക്കായൽ, കൂലിപ്പുരയ്ക്കൽ എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. എടത്വ, നിരണം, തലവടി, മുട്ടാർ, വീയപുരം, ആയാപറമ്പ്, തകഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും വെള്ളത്തിലാണ്. പമ്പ, അച്ചൻകോവിൽ, മണിമലയാർ എന്നിവ കരകവർന്നാണ് ഒഴുകുന്നത്.
സർവീസ് നിറുത്തി കെ.എസ്.ആർ.ടി.സി
കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നതോടെ കെ.എസ്.ആർ.ടി.സി സർവീസ് ഭാഗികമായി നിറുത്തിവച്ചു. ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ - സി റോഡിൽ നെടുമുടി വരെയും അമ്പലപ്പുഴ - തിരുവല്ല റൂട്ടിൽ എടത്വാവരെയുമേ സർവീസ് നടത്തുകയുള്ളുവെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.
അടിയന്തര സേവനം
ആലപ്പുഴ ഡിപ്പോ: 0477 2252501
എടത്വാ ഡിപ്പോ: 0477 2215400
ചങ്ങനാശേരി ഡിപ്പോ: 0481 2420245
ബോട്ട് സർവീസ്
എസ് 38 (കാവാലം)
1.30 കാവാലം - കിടങ്ങറ
2.30 കിടങ്ങറ - ലിസിയോ
3.45 ലിസിയോ - കിടങ്ങറ
5.00 കിടങ്ങറ - ലിസിയോ
6.15 ലിസിയോ-കിടങ്ങറ
8.00 കിടങ്ങറ -ലിസിയോ
എസ് 24 (പുളിങ്കുന്ന്)
6.45 നെടുമുടി - കിടങ്ങറ
8.15 കിടങ്ങറ - നെടുമുടി
9.45 നെടുമുടി - പുളിങ്കുന്ന്
എസ് 14 (പുളിങ്കുന്ന്)
7.00 കിടങ്ങറ - നെടുമുടി (കെ.സി ജെട്ടി)
9.00 നെടുമുടി - കിടങ്ങറ
10.30 കിടങ്ങറ - പുളിങ്കുന്ന്
11.15 പുളിങ്കുന്ന് - നെടുമുടി
12.00 നെടുമുടി - കിടങ്ങറ
2.00 കിടങ്ങറ - നെടുമുടി
4.00 നെടുമുടി - കിടങ്ങറ
6.00 കിടങ്ങറ - നെടുമുടി
8.00 നെടുമുടി-കിടങ്ങറ(സ്റ്റേ)
ദുരിതാശ്വാസ ക്യാമ്പുകൾ: 100
ചെങ്ങന്നൂർ: 55
മാവേലിക്കര: 20
കുട്ടനാട്: 11
കാർത്തികപ്പള്ളി: 12
ചേർത്തല: 2
കുടുംബങ്ങൾ: 2,001
ആകെ: 7,126 പേർ
""
കുട്ടനാട്ടിലടക്കം വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ നിന്ന് ആളുകൾ സ്വയം മാറാനും തയ്യാറാകുന്നുണ്ട്. ഇവർക്കായി ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. മഴയുടെ തോത് അനുസരിച്ച് സ്ഥിതിഗതികൾ നേരിടാൻ സജ്ജമാണ്.
എ.അലക്സാണ്ടർ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |