ആലപ്പുഴ: നഗരത്തിലെ കുരുക്ക് അഴിക്കുന്ന ബൈപ്പാസിൽ ഇരുപത്തിന്നാല് മണിക്കൂറും ലൈറ്റുകൾ തെളിഞ്ഞുകിടക്കുന്നു. കഴിഞ്ഞ ദിവസം മുതലാണ് പകലും ലൈറ്റുകൾ കത്താൻ തുടങ്ങിയത്. മീറ്റർ പോയിന്റ് കണക്ഷൻ നൽകുന്നതുവരെയാണ് കെ.എസ്.ഇ.ബിയുടെ ചുമതല. പിന്നീടുള്ള എല്ലാ മെയിന്റനൻസും ബൈപ്പാസ് അതോറിട്ടിക്കാണ്.
ലൈറ്റുകൾ തെളിക്കുന്നതിന് സാധാരണ ടൈമറാണ് സെറ്റ് ചെയ്യുന്നത്. ഇതിൽ എന്തെങ്കിലും വ്യതിയാനം സംഭവിച്ചതാകാം പകലും ലൈറ്റുകൾ കത്താൻ കാരണമെന്ന് അധികൃതർ പറയുന്നു. സോളാർ, ഇലക്ട്രിക്കൽ എന്നീ രണ്ട് തരത്തിലുള്ള ടൈം സെറ്റിംഗ് സെൻസറുകളാണുള്ളത്. ഇതിൽ ഇലക്ട്രിക് ടൈം സെൻസറാണ് ബൈപ്പാസിൽ ഉപയോഗിച്ചിരിക്കുന്നത്.
രാത്രിയിൽ വാഹന യാത്രക്കാർക്ക് അപകടം ഉണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചതിനേക്കാൾ 320 ലൈറ്റുകളാണ് അധികമായി സംസ്ഥാന സർക്കാർ സ്ഥാപിച്ചത്. ലൈറ്റുകൾ സ്ഥാപിക്കുന്നതിനും റെയിൽവേയ്ക്ക് നൽകിയതുമായി 25 കോടി രൂപ സംസ്ഥാന സർക്കാർ അധികമായി ചെലവഴിച്ചിരുന്നു.
ദേശീയപാത 66 കളർകോട് മുതൽ കൊമ്മാടി വരെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. ഇതിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 4.8 കിലോമീറ്റർ ആകാശപാതയാണ്.
ആകെ ലൈറ്റുകൾ: 412
കേന്ദ്രസർക്കാർ നൽകിയത്: 92
സംസ്ഥാനം: 320
ഉദ്ഘാടനം: 2021 ജനുവരി 28
കാമറകൾ സ്ഥാപിക്കണം
ബൈപ്പാസിൽ അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ അമിതവേഗം കണ്ടെത്തുന്നതിന് കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അമിതവേഗം നിയന്ത്രിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ജില്ലാ പൊലീസ് ആരംഭിച്ച ബൈപ്പാസ് ബീക്കൺ പൊലീസ് പട്രോളിംഗ് ഫലപ്രദമാകണമെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാമറ സംവിധാനം കൂടി വേണം.
''
ബൈപ്പാസിൽ മീറ്റർ പോയിന്റ് കണക്ട് ചെയ്യുന്നത് വരെയായിരുന്നു കെ.എസ്.ഇ.ബിയുടെ ചുമതല. നിലവിൽ ലൈറ്റുകളുടെ ചുമതല ബൈപ്പാസ് അതോറിട്ടിക്കാണ്. സെറ്റ് ചെയ്ത സമയത്തിൽ വന്ന വ്യതിയാനമാണ് പകലും ലൈറ്റുകൾ തെളിയാൻ കാരണം.
കെ.എസ്.ഇ.ബി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |