SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.05 PM IST

മകനെ അന്വേഷിച്ച് ഒരച്ഛന്റെ സൈക്കിൾ യാത്ര @ 16,​000 കിലോമീറ്റർ

s

വള്ളികുന്നം: 'മകനേ... നീ എവിടെയാണ്... ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാൽ മതി', കൈയിലൊരു ഫോട്ടോയുമായി ഈ അച്ഛൻ മകനെ തേടി സൈക്കിളിൽ യാത്ര തിരിച്ചിട്ട് രണ്ട് വർഷത്തിലേക്ക് അടുക്കുന്നു. ദിവസവും ഇരുപത്തഞ്ച് കിലോമീറ്ററിലേറെയാണ് മകനെ തെരഞ്ഞ് സൈക്കിൾ ചവിട്ടുന്നത്.

കൃഷ്ണപുരം കുന്നത്താലുംമൂട് സുജിത്ത് നിവാസിൽ സോമനാണ് (62) മകൻ സുജിത്തിനെ (30) തേടി ഒരു വർഷവും പത്ത് മാസവുമായി വള്ളികുന്നം, ഭരണിക്കാവ് മേഖലകളിൽ സൈക്കിളിൽ യാത്ര തുടരുന്നത്. രാവിലെ പത്തിന് വീട്ടിൽ നിന്നിറങ്ങിയാൽ തിരികെയെത്തുന്നത് വൈകിട്ട് നാലോടെയാണ്. ഇങ്ങനെ ചവിട്ടി തീർത്തത് പതിനാറായിരം കിലോമീറ്ററാണ്.

വിദേശത്ത് ഇലക്ട്രീഷ്യനായിരുന്ന സുജിത്ത് കാണാതാകുന്നതിന് രണ്ടുവർഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് ഇലക്ട്രിക്, പ്ലബിംഗ് ജോലികൾ ചെയ്തുവരുകയായിരുന്നു. 2019 ഡിസംബർ 29 ന് രാത്രിയിലാണ് സുജിത്തിനെ കാണാതാകുന്നത്. രാത്രി ഉറങ്ങാൻ കിടന്നതാണ്. നേരം വെളുത്തപ്പോൾ കിടക്കയിൽ മകനില്ല. കായംകുളം പൊലീസിൽ പരാതി നൽകി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്.

ഇതോടെയാണ് സൈക്കിൾ മെക്കാനിക്ക് കൂടിയാണ് സോമൻ മകനെ അന്വേഷിച്ചിറങ്ങാൻ തീരുമാനിച്ചത്. നൂറനാട്,​ മാവേലിക്കര,​ ചാരുംമൂട്, ഓച്ചിറ,​ കായംകുളം, ഭരണിക്കാവ്, വള്ളികുന്നം മേഖലകളിലെ ഊടുവഴികളെല്ലാം സോമൻ ചവിട്ടിത്തീർത്തു. മകന്റെ ഫോട്ടോയുമായി ചെല്ലുന്നിടത്തൊക്കെ സുജിത്തിനെ കണ്ടവരുണ്ട്. അങ്ങനെയാണ് പ്രതീക്ഷയോടെ വീണ്ടും വീണ്ടും അന്വേഷണം തുടരുന്നത്.

പ്രതീക്ഷ തെറ്റിക്കാത്ത മറുപടി

ചായക്കടകളിലും ആള് കൂടുന്നിടങ്ങളിലും സോമൻ മകന്റെ ഫോട്ടോയുമായെത്തും. കഴിഞ്ഞ ദിവസം കണ്ടിരുന്നല്ലോയെന്ന് ചിലർ പറയുമ്പോൾ ആ അച്ഛന്റെ മനസൊന്ന് പിടയും. സങ്കടം ഉള്ളിലൊതുക്കി വീണ്ടും യാത്ര തുടരും. രണ്ടാഴ്ച മുമ്പ് കായംകുളം രണ്ടാംകുറ്റിയിലെ ഹോട്ടലിലും കഴിഞ്ഞദിവസം വെട്ടിക്കോടുള്ള വർക്ക് ഷോപ്പിൽ സ്കൂട്ടറിന്റെ ടയർ മാറാനും സുജിത്ത് എത്തിയിരുന്നതായാണ് ഒടുവിൽ ലഭിച്ച വിവരം. സുജിത്തിന്റെ സുഹൃത്തുക്കളിൽ ചിലരും കണ്ടിരുന്നു. ഇനി വീടുകൾ തോറും കയറിയിറങ്ങി മകനെ തേടാനാണ് ഈ അച്ഛന്റെ തീരുമാനം. വിവരങ്ങൾ നിത്യവും പൊലീസിൽ അറിയിച്ചാണ് സോമന്റെ വീട്ടിലേക്കുള്ള മടക്കം.

ഒരുദിവസം അച്ഛനും മകനും ഒന്നിച്ച് സൈക്കിളിൽ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ കണ്ണീരോടെ കാത്തിരിക്കുകയാണ് സുജിത്തിന്റെ അമ്മ കനകമ്മ. ഒന്ന് കണ്ടാൽ മതി,​ അവൻ ഇഷ്ടമുള്ളിടത്ത് ജീവിച്ചോട്ടെ.

സോമൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.