ആലപ്പുഴ: ശമ്പളപരിഷ്ക്കരണം ആവശ്യപ്പെട്ടുള്ള സമരത്തിൽ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ ജീവനക്കാർ കൈകോർത്തപ്പോൾ യാത്രക്കാർ നട്ടം തിരിഞ്ഞു. പൊതുഅവധി ദിവസത്തിന് തൊട്ടുപിന്നാലെ വന്ന സമരം മൂലം, നാട്ടിലെത്തിയ പലർക്കും തിരികെ ജോലിസ്ഥലത്ത് എത്താനായില്ല.
സമര പ്രഖ്യാപനം വന്നതോടെ റെയിൽവേ ടിക്കറ്റുകൾ വ്യാപകമായി മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ടതുമൂലം വലിയൊരു വിഭാഗം ജനങ്ങൾക്ക് യാത്രാമാർഗമില്ലാതായി. വ്യാഴാഴ്ച അർദ്ധരാത്രി സമരം ആരംഭിച്ചതോടെ ദീർഘദൂര സർവീസുകളും സ്തംഭിച്ചു. എല്ലാ തൊഴിൽ സംഘടനകളും ഒറ്റക്കെട്ടായി നിന്നതോടെ ഒരു സർവീസ് പോലും ഓടിയില്ല.
ഇരുട്ടടി ഓർക്കാപ്പുറത്ത്
സാധാരണ സമര പ്രഖ്യാപനങ്ങൾ വരുമ്പോഴും, ഒരു വിഭാഗം ജീവനക്കാർ പ്രവർത്തനസജ്ജരായി എത്താറുണ്ട്. സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ട് പോലും സമരം ശക്തമായതോടെ സാധാരണക്കാരാണ് വെട്ടിലായത്. ഇന്ധനവിലയിൽ പോക്കറ്റ് കീറാതെ സ്വകാര്യ വാഹനങ്ങൾ ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ് ഭൂരിഭാഗം പേരും.
വലഞ്ഞവർ ഇവരൊക്കെ
1. ബസ് സ്റ്റാൻഡിലെത്തുന്നവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്നവർ
2. ഓട്ടോറിക്ഷ ഡ്രൈവർമാർ
3. സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ
4. വിൽപ്പന കേന്ദ്രങ്ങൾ, ലോട്ടറി വിൽപ്പനക്കാർ
# സി.ഐ.ടി.യു - ബി.എം.എസ് യൂണിയനുകളുടെ സമരം അവസാനിച്ചു
# ഐ.എൻ.ടി.യു.സിയുടെ സമരം ഇന്ന് അർദ്ധരാത്രി വരെ
# ഇന്നലെ ഹാജരായത് ദിവസവേതനക്കാരായ വർക്ക്ഷോപ്പ് ജീവനക്കാർ മാത്രം
""
അർദ്ധരാത്രിയിൽ ആരംഭിച്ച സമരം അക്ഷരാർത്ഥത്തിൽ ഇരുട്ടടിയായി. സമരം മുൻകൂട്ടി അറിഞ്ഞിരുന്നില്ല. അതിനാൽ പകരം യാത്രാ മാർഗം കണ്ടെത്താനായില്ല.
ശിൽപ്പ രാജ്, ആലപ്പുഴ സ്വദേശി
""
കൊവിഡ് കാലത്ത് കാര്യമായ ഓട്ടം ലഭിക്കാറില്ല. ആകെ പ്രതീക്ഷ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാരാണ്. ഇന്നലെ ആ വരുമാനവും നഷ്ടപ്പെട്ടു.
ഭദ്രൻ, ഓട്ടോറിക്ഷാ ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |