പിടിയിലായ അഞ്ച് പേർ റിമാൻഡിൽ
ആലപ്പുഴ: മാരാരിക്കുളത്തെ റിസോർട്ട് ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ യുവതിയും അഞ്ചു കൂട്ടാളികളും ഒളിവിൽപ്പോയി. യുവതിയാണ് റിസോർട്ട് ഉടമയെ വിളിച്ചു വരുത്തി കുടുക്കിയത്. ഇവരെ കണ്ടെത്താൻ അന്വേഷണം ഉൗർജ്ജിതമാക്കിയതായി മണ്ണഞ്ചേരി പൊലീസ് അറിയിച്ചു.
കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ തൃശൂർ മുള്ളൂർകര ആയൂർ അരങ്ങത്തുപറമ്പ് മുഹമ്മദ് ഷാഫിൻ (23), ചെറുതുരുത്തി കല്ലാടികുന്നത്ത് അഷറഫ് (23), ചെറുതുരുത്തി കല്ലേകുന്ന് സനൂഷ് (22), മുളങ്കുന്നത്തുകാവ് ചോറ്റുപാറ വലിയവിരിപ്പിൽ എസ്. സനു (27), ചെറുതുരുത്തി പാളയംകോട്ടക്കാരൻ ബി.സജീർ (30) എന്നിവരെ ഇന്നലെ ആലപ്പുഴ സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വാറാൻ കവലയ്‌ക്ക് സമീപം റിസോർട്ട് നടത്തുന്ന മാരാരിക്കുളം വടക്കുപഞ്ചായത്ത് സ്വദേശിയായ 42 കാരനെയാണ് സംഘം അക്രമിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന റിസോർട്ട് ഉടമ പലരോടും പണം കടം വാങ്ങിയിരുന്നു. ഇൗ അവസരത്തിലാണ് തൃശൂരിലെ ഒരു യുവതിയെ പരിചയപ്പെട്ടത്. ഇവർ ആവശ്യപ്പെട്ടതനസരിച്ച് ഇയാൾ കഴിഞ്ഞ ദിവസം സുഹൃത്തിന്റെ കാറുമായി തൃശൂരിലെത്തി. അവിടെ ലോഡ്ജിൽ കാത്തിരുന്ന യുവതിയുമായി സംസാരിക്കുന്നതിനിടെ ഒരു സംഘമെത്തി റിസോർട്ട് ഉടമയെ മർദ്ദിക്കുകയും ചിത്രമെടുത്ത് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് പരാതി. റിസോർട്ട് ഉടമയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ പത്തു ലക്ഷം രൂപ പലരോടും കടമായി ആവശ്യപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സുഹൃത്തെന്ന നിലയിൽ ഇയാളുമായി പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ സംസാരിച്ചതോടെയാണ് അപകടത്തിലാണെന്ന് മനസിലായത്.മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് ചെറുതുരുത്തിയിലെ ഒരു വീട്ടിൽ നിന്നാണ് റിസോർട്ട് ഉടമയേയും അഞ്ചു പേരെയും കണ്ടെത്തിയത്. റിസോർട്ട് ഉടമ കോടീശ്വരനാണെന്ന് തെറ്റിദ്ധരിച്ചാണ് സംഘം പണം തട്ടാൻ ശ്രമിച്ചത്. പ്രതികൾ നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |