ആലപ്പുഴ: ഒരു ഭാഗത്ത് ഓഫ് ലൈനും മറുഭാഗത്ത് ഓൺലൈനും വല വിരിച്ചപ്പോൾ ഇന്റർനെറ്റ് ലഭ്യതയിൽ കുരുങ്ങി അദ്ധ്യാപകർ. നെറ്റ് വർക്ക് ലഭ്യത കുറവുള്ള ഉൾപ്രദേശങ്ങളിലെ അദ്ധ്യാപകരാണ് പരാതി ഉയർത്തുന്നത്. ക്ളാസുകൾ മുഴുവനായും കേൾക്കാൻ കഴിയുന്നില്ലെന്ന വിദ്യാർത്ഥികളുടെ പരാതിയും വ്യാപകമാണ്. ക്ലാസുകൾ ഉച്ചവരെ മാത്രമാണെങ്കിലും രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ അദ്ധ്യാപകർ സ്കൂളിൽ തന്നെയുണ്ടാവും. ഈ സമയം ഓൺലൈൻ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും അദ്ധ്യാപകർ. അതിനാൽ ഇന്റർനെറ്റ് ലഭ്യത കൂടുതൽ ശക്തമാക്കണമെന്നാണ് അദ്ധ്യാപകർ ആവശ്യപ്പെടുന്നത്.
കുട്ടികളിലെത്തും മുമ്പ് തീർന്നേക്കും
ഓൺലൈൻ ക്ലാസെടുക്കുന്നതിന് കൈറ്റ് വിക്ടേഴ്സിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പൊതുസംവിധാനമായ ജീ സ്വീറ്റിന് ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് പരിശീലനം ആരംഭിച്ചു. ആറുമാസത്തെ ഉപയോഗത്തിനുള്ള കോൺട്രാക്ടാണ് ഗൂഗിളുമായി സർക്കാർ ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെയാണ് കാലാവധി. അദ്ധ്യാപകർ ട്രെയിനിംഗ് പൂർത്തീകരിച്ച് വിദ്യാർത്ഥികളിലേക്ക് സംവിധാനം എത്തിക്കുമ്പോഴേക്കും ഡിസംബറായേക്കും. ഈ സമയം കോൺട്രാക്ട് അവസാനിക്കും. കരാർ പുതുക്കിയില്ലെങ്കിൽ നിലവിലെ പരിശീലനം കൊണ്ട് പ്രയോജനമില്ലാതാകും.
എന്താണ് ജീ - സ്വീറ്റ്?
ഓൺലൈൻ ക്ലാസെടുക്കാൻ അദ്ധ്യാപകർ ഉപയോഗിക്കുന്ന ഗൂഗിൾ മീറ്റ് ഉൾപ്പെടെയുള്ള ഏതാനും ആപ്പുകളുടെ കൂട്ടായ്മയാണ് ജീ- സ്വീറ്റ്.
""
ഓൺലൈൻ ക്ലാസെടുക്കാൻ കഴിയുംവിധം സ്കൂളുകളിലെ ഇന്റർനെറ്റ് സംവിധാനം ശക്തമാക്കുകയോ അദ്ധ്യാപകർക്ക് വീടുകളിൽ തങ്ങളുടെ ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നതിനോ അവസരമൊരുക്കണം.
എയ്ഡഡ് ഹയർ സെക്കൻഡറി
ടീച്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |