ആലപ്പുഴ: തുലാമഴ നനഞ്ഞ് വിളവെടുപ്പ് പുരോഗമിക്കുന്നതിനിടെ കിഴിവിന്റെ പേരിൽ മില്ലുകാർ നെല്ല് സംഭരണം വൈകിപ്പിക്കുന്നു. നെല്ലിലെ ഈർപ്പം, കറവൽ എന്നിവയുടെ പേരിലാണ് മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുന്നത്. ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ അഞ്ച് മുതൽ 11 കിലോ വരെ കിഴിവ് നൽകണമെന്നാണ് മില്ലുകാരുടെ ആവശ്യം.
തർക്കം രൂക്ഷമായതോടെ വിളവെടുപ്പ് പൂർത്തീകരിച്ച പാടശേഖരങ്ങളിലെ പോലും നെല്ല് സംഭരണം വൈകുകയാണ്. വരുംദിവസങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പും കർഷകരെ ആശങ്കയിലാക്കുന്നു.
വെയിലുള്ളപ്പോൾ കൊയ്യുന്ന നെല്ലിനും മില്ലുകാർ കിഴിവ് ഈടാക്കുന്നുണ്ട്. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടിനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും ഭൂരിഭാഗം പാടശേഖരങ്ങളിലെയും നെല്ല് നിലംപൊത്തിയിരുന്നു. ആഴ്ചകളോളം വെള്ളത്തിലായ നെല്ല് കൊയ്യാൻ യന്ത്രക്ഷാമം നേരിടുന്നതിനിടെയാണ് മില്ലുകാരുടെ കിഴിവ് കൊള്ള. ഈർപ്പത്തിന്റെ പേരിൽ നെല്ല് സംരണം വൈകിപ്പിക്കരുതെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും മില്ലുകാർ ഇതൊന്നും പാലിക്കുന്നില്ല. തുലാമഴ ശക്തമായതിനാൽ കിട്ടുന്ന വിലയ്ക്ക് വിറ്റ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
കർഷകർക്ക് തിരിച്ചടി
120 ദിവസം പ്രായമാകുമ്പോൾ വിളവെടുക്കേണ്ട നെൽച്ചെടികൾ 160 ദിവസം പിന്നിട്ടിട്ടും കൊയ്‌തെടുക്കാനായിട്ടില്ല.
ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കർ കൊയ്തിരുന്നിടത്ത് ഇപ്പോൾ മഴമൂലം നാല് മണിക്കൂറാണ് വേണ്ടിവരുന്നത്. 147പാടശേഖരങ്ങളിലേക്കായി ഇതുവരെ 94 യന്ത്രങ്ങളാണ് ആകെ എത്തിച്ചത്. വെള്ളക്കെട്ട് മൂലം വേഗത്തിൽ കൊയ്യാനും കഴിയുന്നില്ല. കഴിഞ്ഞ വർഷം 30 ക്വിന്റൽ നെല്ല് ലഭിച്ചിടത്ത് 10 മുതൽ 15 വരെ ക്വിന്റലാണ് ഇത്തവണ ലഭിച്ചത്.
മില്ലുകാരുടെ ഭീഷണി
1. കിഴിവ് നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കില്ല
2. മഴയെ ഭയന്ന് പല കർഷകരും മില്ലുകാർക്ക് വഴങ്ങുന്നു
3. കിഴിവ് നൽകാത്തവരുടെ നെല്ലെടുക്കുന്നില്ല
4. ഉദ്യോഗസ്ഥരുടെ പരിശോധനയും മില്ലുകാർ അവഗണിക്കുന്നു
രണ്ടാം കൃഷി
ചെലവ് ഏക്കറിന്: ₹ 35,000 - 45,000
യന്ത്രവാടക മണിക്കൂറിന്: ₹ 2,700
നെല്ല് വില കിലോയ്ക്ക്: ₹ 28
"
ജില്ലയിൽ 45 മില്ലുകളുടെ നേതൃത്വത്തിലാണ് നെല്ല് സംഭരണം. വിവിധ പാടശേഖരങ്ങളിൽ നിന്ന് 6,840 മെട്രിക് ടൺ നെല്ല് സംഭരിച്ചു. കരാർ പ്രകാരം 100കിലോ നെല്ലിന് 64.5കിലോ അരി കോർപ്പറേഷന് നൽകണം. ഇത്തവണ പ്രതീക്ഷിക്കുന്നത് 35,000 മെട്രിക് ടൺ നെല്ല് സംഭരിക്കാനാണ്.
പാഡി മാർക്കറ്റിംഗ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |