ആലപ്പുഴ : ജില്ലയിൽ ഇന്നലെ മഴയ്ക്ക് അല്പം കുറവുണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് താഴ്ന്നില്ല. നെല്ലും കരക്കൃഷിയും വ്യാപകമായി നശിച്ചു.
പമ്പ, മണിമല ആറുകളിൽ അപകടനിലയേക്കാൾ വളരെ ഉയർന്നാണ് ജലനിരപ്പ്. അച്ചൻ കോവിൽ ആറിന്റെ പലഭാഗങ്ങളും കരകവിഞ്ഞോഴുകുകി. ജില്ലയിൽ ഇന്നലെ വൈകിട്ടു വരെ 61 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. റോഡിൽ ജലനിരപ്പ് ഉയർന്നതിനാൽ എസി റോഡിലും എടത്വയിൽ നിന്ന് വീയപുരം വഴിയുള്ള ഹരിപ്പാട് റൂട്ടിലും കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തി.
കുട്ടനാട് താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രളയജലം കയറി ജനജീവിതം ദുരിതപൂർണ്ണമായി. കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ ഇന്നലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗം മങ്കൊമ്പിൽ നടന്നു. നിലവിലുള്ള 51കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾക്ക് പുറമേ കൂടുതൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ തുറക്കാൻ യോഗം തീരുമാനിച്ചു. കുട്ടനാട് താലുക്കിലെ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകളിൽ കളക്ടർ എ.അലക്സാണ്ടർ സന്ദർശിച്ചു.
എടത്വയിൽ നിന്ന് മങ്കോട്ടചിറ വഴി ഹരിപ്പാട് റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലാണ്. എടത്വാ - മുട്ടാർ റോഡ് പൂർണമായും മുങ്ങി.
വിദ്യാലയങ്ങൾക്ക് അവധി
കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ: 61
കുടുംബങ്ങൾ: 726
ആകെ: 2208 പേർ
കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ:51
കുടുംബങ്ങൾ: 1141
ആകെ: 4599 പേർ
കൂടുതൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ
കുട്ടനാട് താലൂക്കിൽ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്നതിന് കൂടുതൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ തുറക്കാൻ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തോമസ് കെ. തോമസ് എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന അവലോകനയോഗം തീരുമാനിച്ചു. ദുരിതാശ്വാസ ക്യാമ്പുകളോടനുബന്ധിച്ചും സെന്ററുകൾ തുടങ്ങും. ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് പൊതുവിതരണ വകുപ്പിന്റെ സഹകരണം തേടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |