മുതുകുളം: വെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പ് സ്ഥാപിക്കാൻ അനുമതി ലഭിക്കാത്തതിനാൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കുടുബത്തിന് ആശ്വാസവുമായി റവന്യൂ വകുപ്പും പഞ്ചായത്തും. അർബുദ രോഗബാധിതനായ മുതുകുളം പതിമൂന്നാം വാർഡിൽ ചക്കിലിക്കടവ് ഗുരുമന്ദിരത്തിന് വടക്ക് ബൈജു ഭവനിൽ ജനാർദ്ദനനും (70) ഭാര്യ യശോധയും രോഗബാധിതനായ മകൻ ദേവരാജനുമുൾപ്പെടെയുള്ള കുടുംബമാണ് ദുരിതത്തിലായത്. ഇവർ താമസിക്കുന്ന ചെറിയ വീടിന്റെ പരിസരത്തെ വെള്ളം ഒഴുകിപ്പോകാനുള്ള കാന അടഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വീടിന്റെ പരിസരത്തും റോഡിലുമായി അരയറ്റം വെള്ളമായി. വെള്ളക്കെട്ട് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് മുതുകുളം വില്ലേജിൽ പരാതി നൽകി. കാന തുറന്ന് വെള്ളം കായംകുളം കായലിലേക്ക് ഒഴുക്കിവിടാനുള്ള നടപടി ഉണ്ടാകണമെന്ന് വില്ലേജ് ഓഫീസർ പഞ്ചായത്ത് അധികൃതർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു . എന്നാൽ, പഞ്ചായത്ത് മെമ്പർ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചു. കഴിഞ്ഞ ദിവസം കേരളകൗമുദിയിൽ ഇതു സംബന്ധിച്ച് വന്ന വാർത്തയെ തുടർന്ന് മുതുകുളം പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് മെമ്പർ ഇടപെട്ട് പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതി നിർദ്ദേശിച്ചു. തീരുമാനം നടപ്പാക്കിയില്ലെങ്കിൽ പുതിയ പൈപ്പ് റവന്യൂ വകുപ്പിന്റെ സഹായത്തോടെ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |