ഹരിപ്പാട്: കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ ആവശ്യപ്പെട്ടു. ഹരിപ്പാട് മണ്ഡലത്തിൽ മാത്രം നിരവധി പാടശേഖരങ്ങളിൽ മടവീണും ബണ്ടുകൾ തകർന്നും കോടികളുടെ നാശമാണുണ്ടായത്. ബാങ്ക് വായ്പയടക്കം ഉപയോഗിച്ചാണ് പലരും കൃഷിയിറക്കിയത്. പ്രതികൂല കാലാവസ്ഥയും കൊയ്ത്ത് യന്ത്രക്ഷാമവും മൂലം പലയിടത്തും വിളവെടുപ്പ് ഉപേക്ഷിച്ചു. ചെറുതന പഞ്ചായത്തിലെ 400 ഏക്കർ വരുന്ന പാടശേഖരമായ തേവേരി തണ്ടപ്ര പാടശേഖരത്തിലെ വിളവ് പൂർണമായും ഉപേക്ഷിച്ചു. 65 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കൂടാതെ ചെറുതന പഞ്ചായത്തിലെ പടിഞ്ഞാറേ പോച്ച പാടശേഖരം, കോതേരി പാടശേഖരം, കരുവാറ്റ പഞ്ചായത്തിലെ മാന്തറ മീൻചാൽ പാടശേഖരം, വാഴാങ്കേരി കുറുമ്പങ്കേരി പാടശേഖരം തുടങ്ങിയവയിൽ മടവീണും ബണ്ട് തകർന്നുമാണ് നാശനഷ്ടമുണ്ടായത്. കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെങ്കിൽ നിലനിൽപ്പുപോലും അപകടത്തിലാകുമെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |