ആലപ്പുഴ: പച്ചക്കറി വിലക്കയറ്റത്തിനിടെ ആശ്വാസമായി കോഴിവില കുറയുന്നു. മണ്ഡലകാലം തുടങ്ങിയത് മുതലാണ് വില താഴ്ന്ന് പറക്കുന്നത്. ഒരാഴ്ച മുമ്പ് ഒരു കിലോ എല്ലില്ലാത്ത ഇറച്ചിക്ക് 240 രൂപയായിരുന്നത് ഒറ്റയടിക്കാണ് 140-150 രൂപയിലെത്തിയത്.
മണ്ഡലകാല സമയത്ത് ഭൂരിഭാഗം സ്ത്രീകളും നോമ്പെടുക്കുന്നതിനാൽ വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇറച്ചി വിഭവങ്ങൾക്കുള്ള ആവശ്യക്കാർ കുറഞ്ഞതും വിലയിടിവിന് മറ്റൊരു കാരണമാണ്. എന്നാൽ വൃശ്ചികം പകുതിയാകുന്നതോടെ വില വർദ്ധനവ് ഉണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതിനിടെ കേരളത്തിലെ കോഴി വ്യാപാരികളെ കാർഷിക വിള പദ്ധതി ഇൻഷ്വറൻസ് പരിരക്ഷയിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇന്നലെയും ഓൾ കേരള പൗൾട്രി ഫെഡറേഷൻ ഭാരവാഹികൾ മുഖ്യ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
മുട്ട വില്പനയിൽ ഉണർവ്
മുട്ടവില്പനയിലും വർദ്ധനവുണ്ടായിട്ടുണ്ട്. സ്കൂളുകൾ തുറന്നതോടെയാണ് മുട്ട വിഭവങ്ങൾ വീണ്ടും മെനുവിൽ ഇടം പിടിച്ചത്. ഇത് കച്ചവടക്കാർക്കും ഗുണകരമായി. ജില്ലയിൽ കൊവിഡിന് മുമ്പ് കഞ്ഞിക്കുഴി, മാരാരിക്കുളം എന്നിവിടങ്ങളിൽ നിന്ന് സ്ത്രീ സംരംഭകർ ഉൾപ്പെടെ മുട്ട സ്കൂളുകളിലേക്ക് വിതരണം ചെയ്തിരുന്നു. ഇവരുടെ വരുമാനവും തിരികെ ലഭിച്ചുതുടങ്ങി.
പഴങ്ങൾക്ക് ആശ്വാസ വില
പഴവർഗങ്ങൾക്ക് വലിയ വിലവർദ്ധനവില്ല. ഏത്തയ്ക്ക 35-40, റോബസ്റ്റ 30, പൂവൻപഴം 40, ഞാലിപ്പൂവൻ 50 രൂപ എന്നിങ്ങനെയാണ് കിലോയ്ക്ക് വില. മണ്ഡല കാലത്ത് പഴങ്ങൾക്ക് ചെലവ് കൂടുതലാണ്.
പൗൾട്രി ഫെഡറേഷന്റെ ആവശ്യങ്ങൾ
1. കോഴി കർഷകർക്കും വ്യാപാരികൾക്കും ബാങ്കുകൾ ലോൺ ലഭ്യമാക്കണം
2. കാർഷിക വിള ഇൻഷ്വറൻസ് പരിരക്ഷയിൽ കൊണ്ടുവരണം
3. മാലിന്യ സംസ്കരണത്തിന് പ്ലാന്റുകൾ സ്ഥാപിച്ചുനൽകണം
4. 1000 കോഴി വരെ ലൈസൻസില്ലാതെ വളർത്താൻ അനുവദിക്കണം
5. ലൈസൻസ് ക്രമീകരണം മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാക്കണം
കോഴി വില
ലൈവ് (ഹോൾസെയിൽ) ₹ 78-80
ലൈവ് (റീട്ടെയിൽ) ₹ 95-100
മീറ്റ് ₹ 140-150
കോഴി മുട്ട (ഒന്നിന്) ₹ 4.50 - 6
നാടൻ മുട്ട ₹ 8
താറാവ് മുട്ട ₹ 8-10
ബീഫ് ₹ 320-350
മട്ടൺ ₹ 750-800
''"
മണ്ഡലകാലമായതിനാലാണ് ചിക്കന് ഡിമാൻഡ് കുറഞ്ഞത്. വൃശ്ചികം പകുതിയാകുമ്പോഴേക്കും വില ഉയരും. കോഴിയിറച്ചി വ്യാപാരികളും കർഷകരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
എസ്.കെ. നസീർ, സംസ്ഥാന ജന. സെക്രട്ടറി
ഓൾ കേരള പൗൾട്രി ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |