ആലപ്പുഴ : വലിയ ഇടവേളയ്ക്ക് 'കട്ട്" പറഞ്ഞ് ആലപ്പുഴയുടെ അഴക് വീണ്ടും കാമറയ്ക്ക് മുന്നിലേക്കെത്തി. തമിഴ് സിനിമയുടെ ചിത്രീകരണത്തോടെയാണ് അന്യഭാഷാ സിനിമക്കാരുടെ ഉൾപ്പെടെ ഇഷ്ട ലൊക്കേഷനായ ആലപ്പുഴ ഒരിക്കൽ കൂടി ഫ്രെയിമുകളിൽ നിറഞ്ഞത് . കുട്ടനാടും കൈത്തോടുകളും തെങ്ങിൻതോപ്പുകളും ഒപ്പിയെടുക്കാൻ ഒരുപിടി ചിത്രങ്ങളുടെ പ്രവർത്തകർ വരും മാസങ്ങളിൽ ആലപ്പുഴയിലെത്തും.
തമിഴ് താരങ്ങളായ ജീവ - കാശ്മീര ജോഡികളുടെ പുതിയ ചിത്രത്തിലെ ഗാനരംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പുന്നമടയിലും ഹൗസ് ബോട്ട് ടെർമിനലിലുമായാണ് പൂർത്തിയായത്. നൃത്ത,ഗാന രംഗങ്ങളുടെ ചിത്രീകരണത്തിന് വേണ്ടിയാണ് അന്യഭാഷാ ചിത്രങ്ങളുടെ പ്രവർത്തകർ പ്രധാനമായും ആലപ്പുഴയിലേക്ക് എത്തുന്നതെന്ന് വർഷങ്ങളായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ലൈൻ പ്രൊഡ്യൂസർ എ.കബീർ പറഞ്ഞു.
ഒരു കന്നട ചിത്രവും ഹിന്ദി ആൽബവുമാണ് കൊവിഡ് പിടിമുറുക്കുന്നതിന് മുമ്പ് അവസാനമായി ആലപ്പുഴയിൽ ചിത്രീകരിച്ചത്.
ഭൂരിഭാഗം ചിത്രങ്ങളിലും കടലോരങ്ങളും കായലോരങ്ങളും പാലങ്ങളുമാണ് പ്രധാന ലൊക്കേഷനുകളാവുന്നത്. നൂറുകണക്കിന് സിനിമാ ഗാനങ്ങളിലാണ് ആലപ്പുഴയുടെ കൈയൊപ്പ് പതിഞ്ഞിട്ടുള്ളത്. ഇവയിലേറെയും സെറ്റിട്ടത് കുട്ടനാട്ടിലാണ്. വള്ളംകളിയും നാടൻ പാട്ടിന്റെ താളവുമെല്ലാം അന്യഭാഷാ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി.
'ഉദയ" അസ്തമിച്ചിട്ടും
പാക്കപ്പ് പറയാതെ ആലപ്പുഴ
മലയാള സിനിമാ ചിത്രീകരണത്തിന്റെ തുടക്കം മുതൽ മുഴങ്ങുന്ന പേരാണ് 'ഉദയ സ്റ്റുഡിയോ'. നസീറും സത്യനുമടക്കമുള്ള നായകർ കളം നിറഞ്ഞ് നിൽക്കവേ ഉദയ ആയിരുന്നു മലയാള സിനിമയുടെ പ്രധാന ലൊക്കേഷൻ. അഞ്ച് പതിറ്റാണ്ടോളം മലയാളത്തിന്റെ തിലകക്കുറിയായിരുന്ന ഉദയ പതിയെ ഓർമ്മകളിലേക്ക് ചേക്കേറിയപ്പോഴും ആലപ്പുഴ പ്രകൃതിഭംഗിയുടെ പ്ലസ് പോയിന്റിൽ കളം വിടാതെ നിലകൊള്ളുന്നു.
വരും ദിവസങ്ങളിൽ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിഗ് കുട്ടനാട്ടിലുണ്ടാവും. ഗാനരംഗങ്ങൾ ചിത്രീകരിക്കുന്നതിനാണ് പ്രധാനമായും ആലപ്പുഴ തിരഞ്ഞെടുക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ കൂടുതൽ ചിത്രീകരണങ്ങൾ നടക്കും
- എ.കബീർ, ലൈൻ പ്രൊഡ്യൂസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |