അമ്പലപ്പുഴ : ഒറ്റമുറി വീട്ടിലേക്ക് ശ്യാം റാങ്കിന്റെ തിളക്കമെത്തിച്ചപ്പോൾ നിറഞ്ഞത് അമ്മ ജലജാമണിയുടെ മനസാണ്. വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ പഠനം പൂർത്തിയാക്കിയതിന് പിന്നാലെ പി.ജി എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ മൂന്നാം റാങ്ക് നേടിയാണ് വണ്ടാനം കാട്ടുങ്കൽ ശ്യാം നാടിന് അഭിമാനമായത്. കഷ്ടപ്പാടുകൾക്ക് നടുവിലൂടെയായിരുന്നു ശ്യാമിന്റെ പഠനം. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ ജലജാമണി വിവിധ ജോലികൾ ചെയ്താണ് ശ്യാമിനെയും സഹോദരി ശാലുവിനെയും വളർത്തിയത്.
വണ്ടാനത്ത് ശിശുവിഹാറിന് സമീപം ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിലാണ് ജലജാമണിയും മക്കളും താമസിക്കുന്നത്. തൊഴിലുറപ്പ് ജോലിയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ സേവാഭാരതിയുടെ കഞ്ഞിപ്പുരയിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനവും കൊണ്ടാണ് ശ്യാമിനേയും സഹോദരിയേയും ജലജാമണി പഠിപ്പിച്ചത്. നീർക്കുന്നം എസ്. ഡി .വി ജി യു .പി സ്‌കൂളിലായിരുന്നു ശ്യാം കാട്ടുങ്കലിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ചെന്നിത്തല നവോദയ വിദ്യാലയത്തിൽ തുടർ പഠനം.
എസ്.എൻ.ഡി.പി യോഗം വണ്ടാനം 245 ാം നമ്പർ ശാഖയിലെയും അരുവിപ്പുറം കുടുംബയൂണിറ്റിലെയും അംഗമായ ശ്യാമിനെ കുടുംബയൂണിറ്റ് ആദരിച്ചു. യോഗത്തിൽകൺവീനർ രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ശാഖ മാനേജിംഗ് കമ്മിറ്റിഅംഗം ബിജിലാൽ സ്വാഗതം പറഞ്ഞു. ശാഖ വൈസ് പ്രസിഡന്റ് ഗോപി, ശാഖ സെക്രട്ടറി ഷാജി കുടുംബ യൂണിറ്റ് കൺവീനർ രാജേശ്വരി എന്നിവർ ശ്യാമിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബയൂണിറ്റ് ജോയിന്റ് കൺവീണർ പ്രശോഭ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |