ആലപ്പുഴ: ഒരിക്കൽ പോലും വളയം ചതിച്ചിട്ടില്ല കണ്ണനെ. കെ. ബാലകൃഷ്ണക്കുറുപ്പ് മുതൽ ക്ഷത്രപതി ശിവാജി വരെ നീളുന്ന 11 ജില്ലാ കളക്ടർമാരുടെ വാഹനമോടിച്ച കണ്ണന് ഈ 78-ാം വയസിലും വളയം വിട്ടൊരു ജീവിതമില്ല. ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞ, ആലപ്പുഴ കടപ്പുറം വില്ലേജ് ഓഫീസിന് സമീപം ക്ലബ് ഹൗസിൽ ജെ. കണ്ണൻ ഓട്ടോ ഓടിച്ചാണ് ഇപ്പോൾ കഴിയുന്നത്.
ടാക്സി ഓട്ടം വ്യാപകമായ എഴുപതുകളിലാണ് ഡ്രൈവിംഗ് സീറ്റിൽ കണ്ണൻ സജീവമായത്. അതിനിടെ 1982ൽ കുട്ടനാട് താലൂക്ക് ഓഫീസിൽ പ്യൂണായി പി.എസ്.സി നിയമനം ലഭിച്ചു. എന്നാൽ കണ്ണന്റെ നിയോഗം ജില്ലാ കളക്ടറുടെ ഒദ്യോഗിക വാഹനം ഓടിക്കാനായിരുന്നു.
റവന്യു വകുപ്പിൽ ഡ്രൈവറില്ലാതിരുന്നതാണ് കണ്ണന് തുണയായത്. ഏറെക്കാലം ഡ്രൈവർ തസ്തികയിൽ തുടർന്നു. ഡ്രൈവിംഗ് വശമുള്ള ഗൺമാന്മാർ ഒപ്പമുള്ളതായിരുന്നു അത്യാവശ്യ അവധി ദിവസങ്ങളിലെ ആശ്വാസം.
ജില്ലയിലെ ആദ്യ വനിതാ കളക്ടർ കെ. റോസിനു വേണ്ടി സാരഥ്യം വഹിച്ചതും കണ്ണനായിരുന്നു. 96ൽ സിവിൽ സപ്ലൈസിൽ ഡ്രൈവറായി മാറ്റം ലഭിച്ചു. രണ്ടു വർഷത്തിനുശേഷം വിരമിച്ചു.
'ഏയ് ഓട്ടോ'
പെൻഷനായശേഷം സ്കൂൾ കുട്ടികളുടെ ഓട്ടം ലക്ഷ്യമാക്കി ഓട്ടോ റിക്ഷ വാങ്ങി. കൊവിഡിനു മുമ്പു വരെ ഓട്ടം തുടർന്നു. ഇളവുകളെ തുടർന്ന് വീണ്ടും വളയം കൈയിലെടുത്തെങ്കിലും സ്കൂൾ ഓട്ടം കുറവാണ്. സ്വകാര്യ യാത്രാ ഓട്ടങ്ങളാണ് കൂടുതൽ. എസ്.എൻ.ഡി.പി യോഗം കളപ്പുര 5444ാം നമ്പർ ശാഖാ പ്രസിഡന്റായും ക്ഷേത്രം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചുമക്കളായ അനുനിതയും അഭിനവും ആദിവൈഭവുമാണ് വീട്ടിലെ കൂട്ടുകാർ. ഭാര്യ: തുളസി. മക്കൾ: അനുരാജ്, ആശ. മരുമക്കൾ: അഞ്ജു, ഉല്ലാസ്.
"ഉത്തരേന്ത്യക്കാരുൾപ്പെടെയുള്ള കളക്ടർമാരുടെ ഡ്രൈവറാകാൻ സാധിച്ചു. ജീവിതത്തിലെ ഭാഗ്യ നിമിഷങ്ങളായാണ് അതിനെ കാണുന്നത്. അന്നും ഇന്നും പ്രിയം ഡ്രൈവിംഗ്.
ജെ. കണ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |