ഹരിപ്പാട്: ഓട്ടോ സ്റ്റാൻഡിലുണ്ടായ വാക്കുതർക്കത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. പ്രതിയെ പൊലീസ് പിടികൂടി. മുട്ടം കുളത്തിന് സമീപം ഓട്ടോ സ്റ്റാൻഡിൽ ഇന്നലെ വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ കരിപ്പുഴ പ്ലാമൂട്ടിൽ വടക്കതിൽ പുത്തൻവീട്ടിൽ സുരേഷ് കുമാർ (48), മുട്ടം പുഴുവേലിൽ പുത്തൻവീട്ടിൽ രതീഷ് (39) എന്നിവർക്കാണ് കുത്തേറ്റത്.
സംഭവത്തിൽ എയ്സ് ഡ്രൈവറായ മുട്ടം റജിഭവനത്തിൽ ജയനെ (36) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത്: വൈകിട്ട് 4ഓടെ മദ്യലഹരിയിലെത്തിയ ജയൻ സുരേഷുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ജയൻ കൈയിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് സുരേഷിന്റെ വയറ്റിലും പുറത്തും കുത്തി. തടസം പിടിക്കാനെത്തിയ രതീഷിനെയും കുത്തി പരിക്കേൽപ്പിച്ചു. രതീഷിന് കൈയ്ക്കാണ് കുത്തേറ്റത്. കുത്തേറ്റുവീണ സുരേഷിനെ നാട്ടുകാർ ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രതീഷും ഹരിപ്പാട് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിനുശേഷം വാഹനത്തിൽ വീട്ടിലേക്ക് പോകും വഴി ജയനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയൻ 2013 ൽ ഒരു കൊലപാതക ശ്രമ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |