കായംകുളം: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതി നൽകിയ ദമ്പതികളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എരുവ ലോക്കൽ സെക്രട്ടറി കെ.ജെ.നിസാമിനെതിരെ പരാതി നൽകിയ, എരുവ ലോക്കൽ കമ്മിറ്റിയിലെ മുല്ലശേരി ബ്രാഞ്ച് മുൻ സെക്രട്ടറിയും നിലവിൽ അംഗവുമായ എരുവ കിഴക്കേയറ്റത്ത് പുത്തൻവീട്ടിൽ ഷിജാർ, ഭാര്യയും ജനാധിപത്യ മഹിള അസോസിയേഷൻ കായംകുളം ഏരിയാ മുൻ വൈസ് പ്രസിഡന്റുമായ ജാസ്മിൻ എന്നിവരെയാണ് പുറത്താക്കിയത്.
നിസാം ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയതായുള്ള ദമ്പതികളുടെ പരാതിയിൽ പാർട്ടി അന്വേഷണം ആരംഭിച്ചിരുന്നു. സി.പി.എം കായംകുളം ഏരിയാ കമ്മിറ്റിയാണ് ഏരിയാസെന്റർ അംഗങ്ങളായ എസ്. പവനനാഥൻ, എസ്. സുനിൽകുമാർ, എസ്. നസീം എന്നിവരുൾപ്പെട്ട അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ഇതിനിടെ ദമ്പതികൾ പത്രസമ്മേളനം നടത്തി ആരോപണം വീണ്ടും ഉന്നയിച്ചതോടെയാണ് അടിയന്തരമായി നടപടിയെടുത്തത്.
ഫോൺ സംഭാഷണം റെക്കാഡ് ചെയ്തെന്ന് മനസിലാക്കിയ എൽ.സി സെക്രട്ടറി റെക്കാഡ് ചെയ്ത ഫോൺ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് പാർട്ടിക്ക് പരാതി നൽകിയതെന്ന് ജാസ്മിൻ പറഞ്ഞു. സദാചാരവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനാൽ തങ്ങളെ വധിക്കുമെന്ന് ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ ദമ്പതികൾ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി, ഡി.ജി.പി, സി.പി.എം. സംസ്ഥാന സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപവും ഇവർ ഉന്നയിച്ചു.
ഒക്ടോബർ 31ന് രാത്രി കരുനാഗപ്പള്ളിയിലുള്ള കുടുംബവീട്ടിൽ രണ്ടുപേരോടൊപ്പം എത്തിയ നിസാം മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു. ഷിജാറിന്റെ ഫോൺ വാങ്ങി നൽകിയില്ലെങ്കിൽ ജാസ്മിന് ഭർത്താവ് കാണില്ലെന്നായിരുന്നു ഭീഷണി.
""
സദാചാരവിരുദ്ധ താത്പര്യങ്ങൾക്ക് കൂട്ടുനിൽക്കാൻ നിസാം തന്നെ നിർബന്ധിക്കുമായിരുന്നു. ആദ്യം ഒഴിഞ്ഞുമാറി. തുടർച്ചയായി നിർബന്ധിച്ചപ്പോൾ എതിർത്തു. ഇതാണ് വൈരാഗ്യത്തിന് കാരണം.
ഷിജാർ
""
നിസാമിന്റെ ഫോൺ സംഭാഷണങ്ങൾ ഷിജാർ റെക്കോഡ് ചെയ്തിട്ടുണ്ട്. ഫോൺ സംഭാഷണം നശിപ്പിക്കണമെന്നും ഇല്ലെങ്കിൽ തന്നെയും ഭർത്താവിനെയും കുട്ടിയെയും കൊല്ലുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തുകയാണ്.ജാസ്മിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |