ഹരിപ്പാട്: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വൈക്കോലും പുല്ലും ഇല്ലാതെ ക്ഷീര കർഷകർ ദുരിതത്തിൽ. മഴയെ തുടർന്ന് പാലക്കാട്ട് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈക്കോൽ വരവ് നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
വെള്ളപ്പൊക്കം കാരണം നാട്ടിൻപുറത്ത് നിന്ന് പുല്ല് ശേഖരിക്കാനും കർഷകർക്ക് കഴിയുന്നില്ല. പോയവർഷങ്ങളിൽ നവംബർ മുതൽ മാർച്ച് വരെ ജില്ലയിൽ വിതരണത്തിനെത്തിയിരുന്നത് കുട്ടനാട്ടിലെയും പുറക്കാട് കരിനില മേഖലയിലെയും വൈക്കോലായിരുന്നു. എന്നാൽ കനത്ത മഴ മൂലം മേഖലയിലെ പല പാടശേഖരങ്ങളിലും കൊയ്ത്ത് നടന്നിട്ടില്ല.
കൊയ്ത്ത് നടന്ന കുറച്ച് പാടശേഖരങ്ങളിൽ നിന്ന് നനഞ്ഞ കച്ചി സംഭരിക്കാൻ കഴിയാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ വൈക്കോൽ ഉപയോഗത്തിന്റെ പകുതിയും തമിഴ്നാട്ടിൽ നിന്നാണ്. എന്നാൽ മഴ മൂലം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തമിഴ്നാട്ടിലെ മധുര, തെങ്കാശി, നാഗർകോവിൽ, രാജപാളയം തുടങ്ങിയ കാർഷിക മേഖലകളിൽ കൊയ്ത്ത് നിലച്ചിരിക്കുകയാണ്.
കച്ചിത്തിരിക്ക് വില കൂടി
തിരി രൂപത്തിൽ പിരിച്ച ചെറിയ കച്ചിത്തിരിക്ക് 30 രൂപയായിരുന്നു നേരത്തെ വില. രണ്ടുദിവസം മുമ്പ് വരെ ചില്ലറ കച്ചവടക്കാർ ശേഖരിച്ചുവച്ചിരുന്ന തിരിക്കച്ചി 45 രൂപ വരെ നൽകിയാണ് വാങ്ങിയത്. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയിയുടെ പ്രത്യേക നിർദ്ദേശപ്രകാരം രണ്ടാഴ്ച മുൻപ് ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് 210 രൂപ നിരക്കിൽ ഗുണമേന്മയുള്ള വൈക്കോൽ വിതരണം ചെയ്തിരുന്നു.
വലിയ കെട്ട് കച്ചി
നേരത്തെ: ₹ 350
ഇപ്പോൾ: ₹ 450
""
കേരളത്തിനൊപ്പം തമിഴ്നാട്ടിലും മഴക്കെടുതിയായതോടെ ക്ഷീര വികസന വകുപ്പിനും കർഷകരെ സഹായിക്കാനാവുന്നില്ല. വെള്ളക്കെട്ട് മൂലം പച്ചപ്പുല്ല് ലഭ്യത കുറഞ്ഞു. വൈക്കൊലും പുല്ലും കിട്ടാതായതോടെ വാഴപ്പിണ്ടി മുറിച്ചാണ് കന്നുകാലികൾക്ക് നൽകുന്നത്.
കെ. അനന്തകൃഷ്ണപിള്ള
ക്ഷീരകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |