ആലപ്പുഴ: വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സി ആഹ്വാനം ചെയ്തിട്ടുള്ള നാഷണൽ കാമ്പയിനിംഗിന്റെ ഭാഗമായുള്ള ജനജാഗരൺ അഭിയാൻ പദയാത്ര ജില്ലയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 30, ഡിസംബർ ഒന്ന് തീയതികളിലാണ് പദയാത്ര. 30ന് വൈകിട്ട് 3ന് ചേർത്തല നിയോജക മണ്ഡലത്തിലെ പൊന്നാംവെളിയിൽ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് 7 മണിക്ക് തുറവൂർ ക്ഷേത്രത്തിന്റെ മുന്നിൽ സമാപിക്കും. അന്ന് മണ്ഡലത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിലാകും രമേശ് ചെന്നിത്തല അന്തിയുറങ്ങുക.
ഡിസംബർ ഒന്നിന് രാവിലെ വിലക്കയറ്റം, പണപ്പെരുപ്പം ഇവയുടെ ദുരന്തഫലങ്ങൾക്ക് ഇരയായ ജനസമൂഹത്തിന്റെ പ്രതിനിധികൾ, സ്വാതന്ത്ര്യസമര സേനാനികൾ, സാംസ്‌കാരിക നായകന്മാർ, അധഃസ്ഥിത, പട്ടികജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവരുമായി ചെന്നിത്തല ആശയവിനിമയം നടത്തും. തുടർന്ന് തുറവൂരിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര പാട്ടുകുളം വഴി ഉച്ചയ്ക്ക് 12.30ന് മഹാത്മാഗാന്ധിയുടെ പാദസ്പർശം കൊണ്ട് ധന്യമായ കുത്തിയതോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിക്കും. ആദ്യദിനത്തിൽ 5000ത്തിലേറെപ്പേർ പദയാത്രയിൽ അണിനിരക്കുമെന്ന് ബി.ബാബുപ്രസാദ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, അഡ്വ. കെ.പി.ശ്രീകുമാർ, കെ.പി.സി.സി സെക്രട്ടറി ബി.ബൈജു, ഡി.സി.സി ജനറൽ സെക്രട്ടറി ജി.സഞ്ജീവ്ഭട്ട്, ട്രഷറർ ടി.സുബ്രഹ്മണ്യദാസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |