ആലപ്പുഴ: കൊവിഡ് ഭീതി അയഞ്ഞിട്ടും യാത്രക്കാരുടെ കുറവും ഇന്ധനവില വർദ്ധനവും കാരണം നഷ്ടക്കണക്ക് നിരത്തിയാണ് സ്വകാര്യ ബസുകളുടെ ഓട്ടം. ബസ് ചാർജ് വർദ്ധന ഉത്തരവ് പ്രാബല്യത്തിലാകാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
ഉയർന്ന നികുതിയും സ്പെയർ പാർട്സുകളുടെ വിലവർദ്ധനവും വെല്ലുവിളിയാണ്. കൊവിഡ് ഇടവേളയ്ക്ക് ശേഷം കൂടുതൽ ബസുകൾ സർവീസ് ആരംഭിക്കാനിരിക്കെയാണ് ഒമിക്രോൺ വൈറസ് തലപൊക്കിയത്. ഇതോടെ കൂടുതൽ യാത്രക്കാർ വീണ്ടും സ്വന്തം വാഹനങ്ങളെ ആശ്രയിച്ചുതുടങ്ങി.
ഇപ്പോൾ ഓടിക്കിട്ടുന്ന വരുമാനം ബാങ്ക് വായ്പ അടയ്ക്കാനും തൊഴിലാളികൾക്ക് ശമ്പളം നൽകാനും തികയുന്നില്ല. ഇങ്ങനെ എത്രനാൾ തുടരാനാവുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ ചോദിക്കുന്നത്. ജില്ലയിൽ 450 ബസുകളാണ് ലോക്ക് ഡൗണിന് മുമ്പ് സർവീസ് നടത്തിയിരുന്നത്. ഇതിപ്പോൾ 300ൽ താഴെയായി.
കൊവിഡ് പ്രതിസന്ധിയും രണ്ട് ലോക്ക്ഡൗണും പിന്നിട്ടതോടെ ബസുകളിൽ യാത്രക്കാരുടെ എണ്ണം പകുതിയിലേറെ കുറഞ്ഞു. കൂടുതൽ യാത്രക്കാരും ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും സ്വന്തമാക്കിയാണ് യാത്ര. സർക്കാർ ഉദ്യോഗസ്ഥർ ചേർന്ന് സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുത്താണ് ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോകുന്നത്. ഇങ്ങനെ ഓരോ ദിവസവും നഷ്ടത്തിലേക്കാണ് സ്വകാര്യബസുകളുടെ ഓട്ടം.
പോക്കറ്റ് ചോർത്തി അധിക ചെലവ്
1. ആദ്യ ലോക്ക്ഡൗൺ കാലത്ത് ഡീസൽ വില ലിറ്ററിന് 68 രൂപ
2. 104 വരെയെത്തിയ വില കുറച്ചപ്പോൾ 92 രൂപ
3. മുമ്പത്തേക്കാൾ ആയിരം രൂപ അധികം പമ്പിൽ മുടക്കണം
4. യാത്രക്കാരുടെ എണ്ണം പകുതിയിൽ താഴെയായി
5. വരുമാനവും വളരെയധികം ഇടിഞ്ഞു
6. ദിവസം ശരാശരി മിച്ചം 2,000 മുതൽ 2,500 രൂപ
7. ഇതിൽ നിന്നാണ് അധികമായി 1,000 രൂപ ചെലവാകുന്നത്
നികുതിയിളവില്ല
ബസുകൾക്ക് ത്രൈമാസ നികുതി 30,000 മുതൽ 35,000 രൂപ വരെയാണ്. അറ്റകുറ്റപ്പണികളുടെ ചെലവും സ്‌പെയർപാർട്‌സുകളുടെ വിലയും താങ്ങാനാവുന്നില്ല. പുതിയ ടയറിന് 15,000 മുതൽ 20,000 (റേഡിയൽ) രൂപ വരെയാണ് വില. പിടിച്ചുനിൽക്കാനായി പല ഉടമകളും തൊഴിലാളികളുടെ ശമ്പളവും വെട്ടിക്കുറച്ചു.
തൊഴിലാളികളുടെ ശമ്പളം
ലോക് ഡൗണിന് മുമ്പ് (ദിവസം) ₹ 800 - 900
നിലവിൽ ₹ 500 - 600
''"
ജില്ലയിലെ സ്വകാര്യ ബസ് മേഖല ദുരിതത്തിലാണ്. വ്യവസായം കൊണ്ടുനടക്കാനുള്ള വഴി എന്ന നിലയ്ക്കാണ് നിരക്ക് വർദ്ധന ആവശ്യപ്പെടുന്നത്. ഇന്ധനവില വർദ്ധനയാണ് പ്രധാന പ്രശ്നം. നിലവിൽ 60 ശതമാനം ബസുകൾ മാത്രമാണ് ജില്ലയിൽ സർവീസ് നടത്തുന്നത്.
പി.ജെ.കുര്യൻ, സ്വകാര്യ ബസ് ഓണേഴ്സ് അസോ. പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |