ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ റോഡുകളുടെ നവീകരണത്തിനും പുനർനിർമ്മാണത്തിനുമായി 29.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ്.കെ. തോമസ് എം.എൽ.എ അറിയിച്ചു. കുട്ടനാട്ടിലെ മുഴുവൻ റോഡുകളുടെയും പുനർ നിർമ്മാണവും നവീകരണവും സമയബന്ധിതമായി പൂർത്തിയാക്കും. റിബിൽഡ് കേരളാ ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം 22.29 കോടി രൂപയുടെയും പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 6.7 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.
രാമങ്കരി എ.സി കോളനി - വേഴപ്രാ ചർച്ച് റോഡിന്റെ പുനർ നിർമ്മാണത്തിന് 3.6 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്. സാങ്കേതികാനുമതി നേടി ടെണ്ടർ പൂർത്തിയാക്കി നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. കുട്ടനാട്ടിലെ ചെറുതും വലുതുമായ മുഴുവൻ റോഡുകളും നവീകരിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി വിശദമായ പദ്ധതി തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇതിൽ റിബിൽഡ് കേരളയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പ്രാരംഭ പട്ടികയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. തുറമുഖ വകുപ്പ്, ജലവിഭവ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയ്ക്ക് റോഡുകളുടെയും നടപ്പാതകളുടെയും നവീകരണം ആവശ്യപ്പെട്ട് സമർപ്പിച്ച പദ്ധതികളുടെ പരിശോധനകൾ പൂർത്തിയായിവരുന്നു. ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കണമെന്ന് വകുപ്പ് മന്ത്രിമാരോട് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |