ആലപ്പുഴ: ബീഫ് പ്രിയരാണെങ്കിലും മലയാളികൾക്ക് പോത്തുകളെ വളർത്തുന്ന ശീലം കുറവാണ്. എന്നാൽ ആദായകരമെന്ന് തിരിച്ചറിഞ്ഞതോടെ പോത്തുവളർത്തലിലേയ്ക്ക് കടന്നിരിക്കുകയാണ് ജില്ലയിലെ യുവാക്കളും വീട്ടമ്മമാരും. കൊവിഡിന് ശേഷം ജില്ലയിൽ പോത്ത് വളർത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.
മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുമെന്നതും അധികം അദ്ധ്വാനം വേണ്ടെന്നതുമാണ് കൂടുതൽ പേർ ഈ രംഗത്തേക്ക് കടന്നുവരാൻ കാരണം. തൂക്കം കൂടുന്നതനുസരിച്ച് ആദായവും കൂടും. ജില്ലയുടെ തെക്ക്, കിഴക്കൻ മേഖലകളിലാണ് പോത്ത് വളർത്തൽ കൂടുതലായുള്ളത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്‌നർ ലോറികളിലാണ് പോത്തിൻ കുട്ടികളെ എത്തിക്കുന്നത്. അഞ്ച്, ആറ് മാസമായ കിടാങ്ങളെയാണ് വളർത്താൻ തെരഞ്ഞെടുക്കുന്നത്. മുറ ഇനത്തിൽപ്പെട്ടവയെയോ സങ്കരയിനങ്ങളെയോ വളർത്തുന്നതാണ് ലാഭകരം. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് മികച്ച പോത്തിൻകുട്ടികളെ ഏജന്റുമാർ മുഖേനെ ലഭിക്കും. മണ്ഡകാല സീസണായതിനാൽ പോത്തിറച്ചിക്ക് ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്.
കൂടുതൽ പേരെ ആകർഷിക്കാൻ കാരണം
1. വളർത്താൻ വേണ്ടത് പരിമിതമായ സൗകര്യം
2. രോഗസാദ്ധ്യത കുറവ്, കുറഞ്ഞ തീറ്റച്ചെലവ്
3. പാടത്തോ പറമ്പിലോ അഴിച്ചുവിട്ടുവളർത്താം
4. ഒരു വർഷംകൊണ്ട് 150 കിലോവരെ വളർച്ചയെത്തും
5. പൂർണ വളർച്ചയെത്തിയാൽ 400 മുതൽ 800 കിലോ വരെ ഭാരം
6. ഒന്നര വർഷത്തിനകം ആദായം ലഭിച്ചുതുടങ്ങും
'മുറ" മികച്ചയിനം
നീലിരവി (പഞ്ചാബ്), ജാഫറാബാദി (ഗുജറാത്ത്), ഗോദാവരി (ആന്ധ്രാപ്രദേശ്) തുടങ്ങിയ പോത്തിനങ്ങളാണ് സുലഭം. മാംസത്തിന് മികച്ച പോത്തിനമാണ് 'മുറ'കൾ. ദക്ഷിണ ഹരിയാനയിലെ റോഹതക്, ജിന്ധ്, ഹിസാർ, ഫത്തേബാദ് ജില്ലകളും പഞ്ചാബിലെ പാട്യാല, നബ, ഡൽഹിയിലെ ചില പ്രദേശങ്ങളുമാണ് മുറ പോത്തുകളുടെ കേന്ദ്രം.
പോത്തിറച്ചി കിലോയ്ക്ക്: ₹ 300 - 350
''
പോത്തുകുട്ടികളെ വളർത്താൻ ഓണാട്ടുകര വികസന സമിതി സബ്‌സിഡിക്കൊപ്പം താത്പര്യമുള്ളവർക്ക് പരിശീലനവും നൽകുന്നു. ശുദ്ധജലം ലഭ്യമാകുന്ന സ്ഥലം വേണം.
മൃഗസംരക്ഷണ വകുപ്പ് അധികൃതർ
''
വീട്ടമ്മയായ എനിക്ക് പോത്ത് വളർത്തലിലൂടെ നല്ല വരുമാനമാണ് ലഭിക്കുന്നത്. രണ്ടെണ്ണത്തെ വിറ്റു. പറമ്പുള്ളതിനാൽ രാവിലെ മേയാൻ വിടും. മറ്റ് ബുദ്ധിമുട്ടുകളുമില്ല.
ഷീല, കഞ്ഞിക്കുഴി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |