ആലപ്പുഴ: വർഷാവസാനം എത്തിയിട്ടും നെഹ്റുട്രോഫി ജലോത്സവം നടത്തുന്നത് സംബന്ധിച്ച് ധാരണയാകാത്തത് വള്ളംകളി പ്രേമികളെ നിരാശരാക്കുന്നു. ഈ വർഷം തന്നെ ജലോത്സവം നടത്തുന്നത് പരിഗണിക്കുമെന്ന് ടൂറിസം മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് സംബന്ധിച്ച് യാതൊരു ആലോചനകളും ഇതുവരെ നടന്നിട്ടില്ല.
നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടറാണ് യോഗം വിളിച്ചുചേർക്കേണ്ടത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി എൻ.ടി.ബി.ആർ സൊസൈറ്റി യോഗം ചേർന്നിട്ടില്ല. കൊവിഡ് വകഭേദമായ ഒമിക്രോൺ രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉടൻ ജലോത്സവം നടക്കാനുള്ള സാദ്ധ്യതയില്ല. എൻ.ടി.ബി.ആർ സൊസൈറ്റി യോഗം ചേർന്നാൽ തന്നെ ചുരുങ്ങിയത് രണ്ട് മാസം സമയം മറ്റ് മുന്നൊരുക്കങ്ങൾക്ക് ആവശ്യമാണെന്ന് സൊസൈറ്റി ഭാരവാഹികൾ പറയുന്നു.
ഒരുക്കങ്ങൾ പാതിവഴിയിൽ നിലച്ചു
1. എൻ.ടി.ബി.ആർ സൊസൈറ്റി യോഗം ചേർന്നില്ല
2. ഒരുക്കങ്ങൾക്ക് കുറഞ്ഞത് രണ്ടുമാസം വേണം
3. ഭൂരിഭാഗം ക്ലബുകളും മത്സരത്തിന് തയ്യാറെടുത്തു
4. ടീമുകളും വള്ളങ്ങളും ഒരുങ്ങി
5. ചില ക്ളബുകൾ പരിശീലനവും നടത്തി
6. കൊവിഡും പ്രളയവും പരിശീലനം മുടക്കി
""
ജനപ്രതിനിധികളോട് കൂടിയാലോചിച്ച് ജില്ലാ കളക്ടറാണ് എൻ.ടി.ബി.ആർ യോഗം വിളിച്ചുചേർക്കേണ്ടത്. ഒമിക്രോൺ പശ്ചാത്തലത്തിൽ ഉടൻ മത്സരം നടത്താനുള്ള സാദ്ധ്യതയില്ല.
എസ്.എം.ഇക്ബാൽ, ജനറൽ സെക്രട്ടറി
കേരള ബോട്ട് ക്ലബ് അസോസിയേഷൻ
""
വള്ളംകളി നടത്തിപ്പ് സംബന്ധിച്ച് തുടങ്ങിവച്ച ചർച്ചകൾ പാതിവഴിയിൽ നിലച്ചു. പല ക്ലബുകളും വള്ളങ്ങൾ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.
കെ.എ.പ്രമോദ്, യു.ബി.സി ബോട്ട് ക്ലബ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |