ആലപ്പുഴ: ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തിന്റെ 44-ാം വാർഷികദിനത്തിൽ സ്മൃതി കൂടീരത്തിൽ അഭിവാദ്യം അർപ്പിച്ച് സഹോദരനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ജി. സുധാകരൻ. 1977 ഡിസംബർ 7ന് ഭുവനേശ്വരൻ മരണത്തിന് കീഴടങ്ങുമ്പോൾ ആശുപത്രി തിണ്ണയിൽ കാത്തുനിന്നിരുന്നത് ഇന്നലെയെന്ന പോലെ അദ്ദേഹത്തിന്റെ മനസിൽ തെളിയുന്നു.
പന്തളം എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു അന്ന് ഭുവനേശ്വരൻ. രണ്ടാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിയായിരിക്കുമ്പോൾ 1977 ഡിസംബർ 2ന് എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷമുണ്ടായി. ഈ സമയം ക്ലാസിലായിരുന്ന ഭുവനേശ്വരൻ എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിക്കുന്നുവെന്നറിഞ്ഞ് ക്ലാസിൽ നിന്നിറങ്ങി സംഭവസ്ഥലത്തേക്ക് പോകുന്നതിനിടയിൽ പ്രിൻസിപ്പലിന്റെ മുറിക്ക് മുന്നിൽ വച്ച് കെ.എസ്.യു പ്രവർത്തകർ തടഞ്ഞ് സൈക്കിൾ ചെയിൻ ഉപയോഗിച്ച് അടിച്ചു.
കണ്ണ് പൊട്ടി തപ്പിത്തടഞ്ഞ് ഗണിത ശാസ്ത്ര അദ്ധ്യാപകരുടെ മുറിയിലേക്ക് ഓടിക്കയറിയപ്പോൾ അവിടെ വച്ചും അതിക്രൂരമായി മർദ്ദിക്കുകയും കാലിൽ പിടിച്ച് തലകീഴായിവച്ച് സിമന്റ് തറയിൽ പലതവണ തല ഇടിക്കുകയും ചെയ്തതോടെ അബോധാവസ്ഥയിലായി. പിന്നീട് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സുപ്രണ്ട് ഡോ. നമ്പ്യാർ പരിശോധിച്ച ശേഷം പറഞ്ഞത്, ഓപ്പറേഷൻ ചെയ്തിട്ടും കാര്യമില്ലെന്നായിരുന്നു.
തലച്ചോറ് തകർന്ന് കലങ്ങിപ്പോയിരുന്നു. അഞ്ചുദിവസം അബോധാവസ്ഥയിൽ കിടന്ന ഭുവനേശ്വരനെ ഡിസംബർ 7ന് രാവിലെ ഓപ്പറേഷൻ നടത്തി ഉച്ചയ്ക്ക് 12 ഓടെ പുറത്തിറക്കിയെങ്കിലും 12.30 ഓടെ ഭുവനേശ്വരൻ രക്തസാക്ഷിയായി. കരിമുളയ്ക്കലിലെ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ ജി. സുധാകരനും മറ്റ് സി.പി.എം നേതാക്കളും കഴിഞ്ഞ ദിവസം പുഷ്പാർച്ചന നടത്തി അനുസ്മരണ സമ്മേളനം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |