അമ്പലപ്പുഴ: പുറക്കാട്, തകഴി പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ ഒപ്പമുണ്ടായിരുന്നതും രോഗം പിടിപെടാൻ സാദ്ധ്യതയുള്ളതുമായ പതിനായിരത്തോളം താറാവുകളെ കൊന്ന് സംസ്കരിച്ചു. പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് അറുപതിൽച്ചിറ വീട്ടിൽ ജോസഫ് ചെറിയാന്റെ മൂവായിരത്തോളം താറാവുകളും സമീപത്തെ പ്രഭു, രാജു, ജിനി എന്നിവരുടെ ഉടമസ്ഥതയിലുള്ള 7000 ഓളം താറാവുകളെയുമാണ് ഇന്നലെ വൈകിട്ട് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊന്ന് സംസ്കരിച്ചത്.
ബാബു എന്നു വിളിക്കുന്ന ജോസഫ് ചെറിയാൻ സ്വകാര്യ ഹാച്ചറിയിൽ നിന്ന് ഒരു ദിവസം പ്രായമായ 13,500 കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ഇതിൽ പതിനായിരത്തോളം താറാവുകൾ പലപ്പോഴായി ചത്തു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരമാണ് താറാവുകളെ സംസ്കരിച്ചത്. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗം പകരാൻ സാദ്ധ്യതയുള്ളതിനാൽ മറ്റ് താറാവുകളെയും കൊന്ന് സംസ്കരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കൃഷ്ണ കിഷോർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ലേഖ എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ ആർ.ആർ.ടി സംഘമാണ് താറാവുകളെ കൊന്ന് സംസ്കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |