മാരാരിക്കുളം: കയർ വ്യവസായ സംഘങ്ങളിലും കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സംഘങ്ങളിലും ചെറുകിട സംഘങ്ങളിലും കെട്ടിക്കിടക്കുന്ന കയറും കയർ ഉത്പന്നങ്ങളും സർക്കാർ ഇടപെട്ട് കയർ കോർപ്പറേഷനിലൂടെ സംഭരിക്കണമെന്ന് സി.പി.എം മാരാരിക്കുളം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ചെറുകിട കയർ ഫാക്ടറി മേഖലകളിലെ ഓർഡർ ക്ഷാമം പരിഹരിക്കാൻ കയർ കോർപ്പറേഷനിലൂടെ സ്റ്റോക്ക് ഓർഡർ നൽകി ഉത്പാദനം നടത്തണം. കയർ കേരളയിൽ തദ്ദേശ സ്ഥാപനങ്ങളുമായി ഒപ്പിട്ട 120 കോടിയുടെ കയർ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതി അടിയന്തരമായി നടപ്പാക്കണം.
വേമ്പനാട്ട് കായലിനെ മാലിന്യമുക്തമാക്കുകയും ഉൾനാടൻ മേഖലയെ സംരക്ഷിക്കുകയും വേണം. തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടുന്നതിനുള്ള തീരുമാനം നടപ്പാക്കണം. കടലും കടൽത്തീരവും തൊഴിലും തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്റോഹ നയങ്ങൾ തിരുത്തണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് നീക്കിവയ്ക്കണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
രണ്ട് ദിവസമായി നടന്ന പ്രതിനിധി സമ്മേളനം ഇന്നലെ സമാപിച്ചു. പൊതുചർച്ചയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ. നാസർ, ഏരിയാ ആക്ടിംഗ് സെക്രട്ടറി കെ.ആർ. ഭഗീരഥൻ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി. വേണുഗോപാൽ, കെ. പ്രസാദ്, പി.പി. ചിത്തരഞ്ജൻ, ജി. ഹരിശങ്കർ, മനു.സി. പുളിക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ഡി. മഹീന്ദ്രൻ, കെ.ജി. രാജേശ്വരി എന്നിവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി പി. രഘുനാഥ് പ്രവർത്തനരേഖ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |