ആലപ്പുഴ: സർക്കാർ ഇടപെട്ടിട്ടും പച്ചക്കറി വിപണിയിൽ വില വീണ്ടും കുതിക്കുന്നു. ഓരോ ദിവസം പിന്നിടുമ്പോഴും സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തിയാണ് വിലക്കയറ്റം. ഇതോടെ അവിയലും സാമ്പാറും അടുക്കളയ്ക്ക് പുറത്തായി. മുരിങ്ങക്ക, തക്കാളി, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ മാസത്തേക്കാൾ കിലോഗ്രാമിന് 50 മുതൽ മുകളിലേക്കാണ് വില വർദ്ധിച്ചിരിക്കുന്നത്.
ക്രിസ്മസും ന്യൂ ഇയറും അടുത്തെത്തിയതോടെ വില വീണ്ടും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണം. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തമിഴ്നാട്ടിലെ പച്ചക്കറി കൃഷി നശിച്ചതാണ് പച്ചക്കറി വരവ് കുറയാനിടയാക്കിയത്. മഴയെ അതിജീവിച്ച കൃഷിയിടങ്ങളിൽ നിന്ന് പച്ചക്കറികളെത്തിയതോടെ ഇടയ്ക്ക് വില കുറഞ്ഞിരുന്നു. ഇതും നിലച്ചതാണ് രണ്ടാഴ്ചയോളം കുറഞ്ഞിരുന്ന വില വീണ്ടും ഉയരാൻ കാരണം.
ചുവന്നുള്ളി വില കിലോയ്ക്ക് 60 രൂപയായി. തക്കാളി 30ൽ നിന്ന് 70 രൂപയിലെത്തി. കഴിഞ്ഞ സീസണിൽ പച്ചമാങ്ങയ്ക്ക് 30 മുതൽ 40രൂപ വരെയായിരുന്നു. ഇന്നലത്തെ വില 90 രൂപയാണ്. കഴിഞ്ഞയാഴ്ചയിത് 60 രൂപയായിരുന്നു. അടുത്തിടെ സവാള വില 120 രൂപ വരെ ഉയർന്നെങ്കിലും. ഇപ്പോൾ താഴ്ന്ന് 35 രൂപയിലെത്തി.
മഴയും കൃഷിനാശവും തിരിച്ചടിച്ചു
1. അന്യസംസ്ഥാന പച്ചക്കറി വരവ് കുറഞ്ഞു
2. മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചു
3. വൃശ്ചിക വേലിയേറ്റം നാടൻ പച്ചക്കറികളുടെ ചുവട് ചീയിച്ചു
4. കരക്കൃഷികൾ കരിഞ്ഞുണങ്ങി
5. വീടുകളിലെ അടുക്കളത്തോട്ടവും ഇല്ലാതായി
നാടൻ വിളവും കുറഞ്ഞു
വില നിയന്ത്രിക്കാൻ പഞ്ചായത്തുകൾ തോറും കൃഷിഭവൻ ആരംഭിച്ച ആഴ്ച ചന്തകളാണ് ജനങ്ങളുടെ ഏക ആശ്വാസം. എന്നാൽ വേലിയേറ്റം ശക്തമായതോടെ ഉപ്പുവെള്ളം കയറി സംസ്ഥാനത്തെ ഒട്ടമിക്ക പച്ചക്കറി തോട്ടങ്ങളും കരിഞ്ഞുതുടങ്ങി. ഇത് വിളിവ് ഇടിയാൻ കാരണമായി. സർക്കാർ സംരംഭമായ ഹോർട്ടികോർപ്പിലും പൊതുവിപണിയേക്കാൾ നേരിയ വിലക്കുറവേയുള്ളൂ.
വില കിലോഗ്രാമിന് (കഴിഞ്ഞ മാസത്തെ വില)
ചുവന്നുളളി: 60 (25)
കിഴങ്ങ്: 35( 40)
സവാള വലുത്: 35 (18)
ഇഞ്ചി: 40(40)
കോവയ്ക്ക: 80 (40)
മുരിങ്ങക്ക: 350 (100)
തക്കാളി: 70 (30)
പച്ചക്കായ: 40 (20)
കാബേജ്: 70 (30)
വെളുത്തുള്ളി: 100 (80)
ബീൻസ്: 70 (30)
വള്ളിപ്പയർ: 80 (30)
കാരറ്റ്: 80 (50)
വഴുതന: 80(23)
വെണ്ടയ്ക്ക: 80 (35)
പാവയ്ക്ക: 80 (45)
മത്തങ്ങ: 30 (25)
പടവലം: 70(25)
പച്ചമുളക്: 80 (45)
വെള്ളരിക്ക: 80 (38)
""
മണ്ഡലകാലത്ത് വിലവർദ്ധനവ് അനുഭവപ്പെടുമെങ്കിലും ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വില ഉയരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വിലവർദ്ധനവിന് കാരണം. വേനൽ കടുക്കുന്നതോടെ വില ഇരട്ടിയാവും.
സജീർ, പച്ചക്കറി വ്യാപാരി, അമ്പലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |